കൊച്ചി∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നു പൊലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണു പൊലീസിന്റെ തീരുമാനം. അതിനിടെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25 നു പരിഗണിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരാകുന്നത്. മുൻതീരുമാനപ്രകാരം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ വ്യക്തമായ തെളിവുകൾ പൊലീസിനു കൈമാറിയെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പറഞ്ഞു. പരാതിക്കാരിക്ക് എതിരെ നടപടി എടുത്തതിന്റെ വ്യക്തി വൈരാഗ്യം തീർക്കാൻ തന്നെ കേസിൽ കുടുക്കുകയാണെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം ഇവർ തള്ളി. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് നീതിനിഷേധമാണ്. ഇത് തെളിവുനശിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും സിസ്റ്റര്‍ അനുപമ മനോരമ ന്യൂസിനോട് പറഞ്ഞു. ബിഷപ്പിനെ അടുത്ത ദിവസം അറസ്റ്റ് ചെയ്യുമെന്നു കരുതുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും പറഞ്ഞു.
എന്നാൽ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുമെന്നു പ്രതീക്ഷയുള്ളതായി കന്യാസ്ത്രീകള്‍ പറഞ്ഞു. അറസ്റ്റു തടയാത്തതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നും അവര്‍ കൂട്ടിച്ചേർത്തു. കന്യാസ്ത്രീക്ക് തന്നോടുള്ള വ്യക്തിവിരോധമാണ് പരാതിക്കു പിന്നിലെന്നും, നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ബിഷപ്പ് ഹർജിയിൽ ആവശ്യപ്പെടുന്നു. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസിന്റെ തീരുമാനം.