ന്യൂഡൽഹി∙ കോടിപതിയും പ്രധാനമന്ത്രിയും ആണെങ്കിലും നരേന്ദ്ര മോദിക്കു സ്വന്തമായി കാറോ ബൈക്കോ ഇല്ല. കയ്യിൽ പണമായുള്ളത് 48,944 രൂപ മാത്രം. ഡിജിറ്റൽ ഇന്ത്യയ്ക്കായി ഡിജിറ്റൽ വിനിമയം വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി ജീവിതത്തിലും അത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പിന്നിട്ട വർഷത്തിൽ 1,50,000 രൂപ പക്കൽ വച്ചതാണ് നിലവിൽ 48,944 രൂപയായത്. മാർച്ച് 31ന് പുറത്തുവിട്ട സ്വത്തുവിവരങ്ങളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ. മാർച്ച് 31 ലെ കണക്കുകൾ പ്രകാരം മൊത്തം 2.28 കോടി രൂപയുടെ ആസ്തിയാണ് മോദിക്കുള്ളത്.
ഗാന്ധിനഗർ എസ്ബിഐ ശാഖയിൽ 11,29,690 രൂപയും എസ്ബിഐയുടെ മറ്റൊരു അക്കൗണ്ടിൽ 1,07,96,288 രൂപയും മോദിക്കു നിക്ഷേപമുണ്ട്. എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ചർ ബോണ്ടിൽ 20,000, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 5,18,235, ലൈഫ് ഇൻഷുറൻസ് പോളിസികളിൽ 1,59,281 രൂപ എന്നിങ്ങനെയാണു നിക്ഷേപങ്ങൾ.
നാലു സ്വർണാഭരണങ്ങൾ മാത്രമാണു മോദിക്കുള്ളത്. 45 ഗ്രാം വരുന്ന ഈ മോതിരങ്ങളുടെ മൂല്യം 1,38,060 രൂപ. ഗാന്ധിനഗറിൽ 2002 ൽ വാങ്ങിയ 3531.45 ചതുരശ്രയടി കെട്ടിടത്തിലെ നാലിലൊന്നു ഭാഗം മോദിക്കുള്ളതാണ്; മൂല്യം 1,30,488 രൂപ. പിന്നിട്ട വർഷങ്ങളിൽ സ്ഥലങ്ങൾ വാങ്ങാനും മറ്റും 2,47,208 രൂപ വിനിയോഗിച്ചു. ഇതിന്റെ മൂല്യം ഇപ്പോൾ ഒരു കോടിയോളമായെന്നും സർക്കാർ കണക്കിൽ പറയുന്നു.