Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിവിപി നേതാവിന്റേത് വ്യാജ ബിരുദമെന്നു കോളജ്; നിഷേധിച്ച് അങ്കിവ്

Ankiv-Baisoya അങ്കിവ് ബൈസോയ

ന്യൂഡൽഹി∙ ഡൽഹി യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റേത് വ്യാജ ബിരുദരേഖകളെന്നു കോളജ്. വ്യാജരേഖകൾ സമർപ്പിച്ചാണ് അങ്കിവ് ബൈസോയ പ്രവേശനം നേടിയതെന്നാണ് ആരോപണം. തിരുവള്ളുവർ സർവകലാശാലയിലെ രേഖകളാണ് ബൈസോയ സമർപ്പിച്ചത്. ആരോപണങ്ങൾ സര്‍വകലാശാല സ്ഥിരീകരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

‘അങ്കിത് ബൈസോയ എന്ന പേരിൽ ഒരു വിദ്യാർഥി ഇവിടെ പഠിച്ചിട്ടില്ല. ‍ഡൽഹിയിൽ എന്നല്ല, മറ്റൊരിടത്തും ഞങ്ങൾക്കു ശാഖകളുമില്ല. ഇതു വ്യാജ സർട്ടിഫിക്കറ്റാണ്. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കാറുണ്ട്. ഞങ്ങളുടെ പേരിൽ വ്യാജരേഖകൾ നൽകുന്ന സ്ഥാപനങ്ങളുണ്ടെന്ന് അറിഞ്ഞു. അതിന് ഞങ്ങൾ ഉത്തരവാദികളല്ല’ – വെല്ലൂരിലെ തിരുവള്ളുവർ സർവകലാശാലയിലെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള പി.അശോകൻ പറഞ്ഞു. അങ്കിത് സമർപ്പിച്ച മാർക്ക്ഷീറ്റുകളിലും ഗുരുതരമായ പിഴവുകളുണ്ട്. ബിഎ എന്നു മാത്രമാണു രേഖയിലുള്ളത്. വിഷയമേതെന്നു പറഞ്ഞിട്ടില്ല.

എബിവിപിക്കും അങ്കിവിനുമെതിരെ പ്രതിഷേധവുമായി എൻഎസ്‌യുഐ ഉള്‍പ്പെടെ രംഗത്തുവന്നു. അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്നറിഞ്ഞ കോൺഗ്രസ് പ്രവർത്തകരിൽ ചിലരാണ് ആദ്യം സംശയമുന്നയിച്ചത്. തുടർന്ന് രേഖകൾ പരിശോധിച്ചു, സർവകലാശാലയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് രേഖകൾ വ്യാജമാണെന്നു തെളിഞ്ഞത്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് അങ്കിവ് രംഗത്തെത്തി. എൻഎസ്‌യുഐക്കെതിരെ മാനനഷ്ടത്തിനു കേസു നൽകുമെന്നും അങ്കിവ് വ്യക്തമാക്കി.