Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നച്ചിറകു വിടർത്തി ആദ്യ യാത്രാവിമാനമെത്തി; പ്രതീക്ഷകളിൽ കണ്ണൂർ

knr-airport-air-india കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനം ലാൻഡു ചെയ്തപ്പോൾ. ചിത്രം∙എം.ടി.വിധുരാജ്

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവളത്തിനു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി നൽകുന്നതിനു മുന്നോടിയായി വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് കണ്ണൂർ വിമാനത്താവളത്തില്‍  ഇറങ്ങിയത്. കണ്ണൂരിൽ ലാൻഡ് ചെയ്യുന്ന ആദ്യ വലിയ യാത്രാ വിമാനമാണിത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ് നടത്തിയത്.

എയർ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738–800 വിമാനമാണ് എത്തിയത്. തിരുവനന്തപുരത്തു നിന്നു രാവിലെ ഒൻപതിനു പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റൺവേകളിലും മൂന്നു തവണ വീതം ലാൻഡിങ് നടത്തി പരിശോധന പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചാണ് ഈ ലാൻഡിങ്ങുകൾ.

take-off-kannur-airport

താഴ്ന്നു പറക്കുന്ന ടച്ച് ആൻഡ് ഗോ, ഏതെങ്കിലും സാഹചര്യത്തിൽ വിമാനം ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ തിരികെ പറക്കുന്ന മിസ്ഡ് അപ്രോച്ച് എന്നിവയും പരീക്ഷിക്കും. എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെ നടത്തുന്ന പരീക്ഷണ പറക്കൽ മൂന്നു മണിക്കൂറോളം തുടരും. കർണാടക സ്വദേശിയായ കമാൻഡർ ക്യാപ്റ്റൻ എ.എസ്.റാവുവാണ് വിമാനം പറത്തുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥൻ, എയർഇന്ത്യ എക്സ്പ്രസിന്റെ 2 എയർക്രാഫ്റ്റ് എൻജിനീയർമാർ എന്നിവരും വിമാനത്തിലുണ്ട്.‌

യാത്രാവിമാനം വിജയകരമായി ഇറക്കി ഫ്ലൈറ്റ് വാലിഡേഷൻ പൂർത്തിയാക്കി ഡിജിസിഎക്ക് റിപ്പോർട്ട് നൽകുന്നതോടെയാണ് വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുക. യാത്രാവിമാനം ഇറക്കുന്നതിനു മുന്നോടിയായി ഡിജിസിഎയിലെ എയ്റോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റിലെ അസി. ഡയറക്ടർ വി.സന്താനം, ഓപ്പറേഷൻസ് വിഭാഗം അസി. ഡയറക്ടർ ‌അശ്വിൻ കുമാർ സുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടത്തിയ പരിശോധനകൾ ബുധനാഴ്ച പൂർത്തിയായിരുന്നു.

related stories