Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക പീഡനം, ബിഷപ്പിന്റെ അറസ്റ്റ്: പിരിമുറുക്കത്തിന്റെ നാൾവഴികൾ

franco-mulakkal-nuns ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വിവരമറിഞ്ഞു കൊച്ചി ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലിൽ സന്തോഷം പങ്കിടുന്ന കന്യാസ്ത്രീകൾ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

കന്യാസ്ത്രീയുടെ പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ആഴ്ചകൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരവും വിജയത്തിലേക്ക്. കേരളം ഏറെ ചർച്ച ചെയ്ത കേസിന്റെ നാള്‍വഴിയിലേക്ക്.

∙ 29 ജൂൺ, 2018
മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിൽ ജലന്തർ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പലതവണ പീഡിപ്പിച്ചെന്നു കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കന്യാസ്ത്രീക്കെതിരെ സഭ അച്ചടക്ക നടപടി എടുക്കുകയും മദർ സൂപ്പീരിയർ സ്ഥാനം എടുത്തുകളയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കത്തിൽ കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണു ബിഷപ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. അന്വേഷണത്തിനിടയിലാണു കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയത്.

∙ 01 ജൂലൈ
ബിഷപ്പിനെതിരായ പീഡനാരോപണം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചു കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം–അങ്കമാലി അതിരൂപതയിലെ വിശ്വാസി കൂട്ടായ്മയായ എഎംടിയുടെ കൺവീനർ ജോൺ ജേക്കബ് ഐജിക്കു പരാതി നൽകി.

∙ 05 ജൂലൈ
കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ അപേക്ഷയെ തുടർന്നു ജലന്തർ ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ രഹസ്യമൊഴി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.

∙ 07 ജൂലൈ
ബിഷപ്പിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം വേഗത്തിലാക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ.

∙ 12 ജൂലൈ
പീഡനം സംബന്ധിച്ചു കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്ന കാലയളവിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കണ്ണൂർ ജില്ലയിലെ പരിയാരം, പാണപ്പുഴ കോൺവന്റുകളിൽ വന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ള മിഷനറീസ് ഓഫ് ജീസസിന്റെ ഇരു കോൺവന്റുകളിലെയും സന്ദർശക റജിസ്റ്റർ പൊലീസ് പിടിച്ചെടുത്തു.

∙ 14 ജൂലൈ
ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ. ജോസഫ് തടത്തിലിന്റെയും മൊഴി രേഖപ്പെടുത്തി. പീഡനത്തെപ്പറ്റി കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെന്നും എന്നാൽ എഴുതി നൽകിയിട്ടില്ലെന്നും ഇരുവരും പൊലീസിനെ അറിയിച്ചു.

∙ 18 ജൂലൈ
കന്യാസ്ത്രീ നൽകിയ പരാതിയിൽ അവർ പീഡിപ്പിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നില്ലെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വൈക്കം ഡിവൈഎസ്പി കെ.സുഭാഷിനു മൊഴി നൽകി. ജലന്തർ ബിഷപ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു. മറ്റൊരു കന്യാസ്ത്രീയുടെ പിതാവും പരാതി നൽകിയിരുന്നു. ഇതിൽ ജലന്തർ ബിഷപ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. ജലന്തറിലേതു ലത്തീൻ രൂപതയായതിനാൽ, സിറോ മലബാർ മേജർ ആർച്ച് ബിഷപിന് അവിടെ അധികാരങ്ങളില്ലാത്തതിനാൽ, പരാതി അതുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നൽകാൻ ഉപദേശിച്ചിരുന്നതായും അദ്ദേഹം മൊഴി നൽകി.

∙ 24 ജൂലൈ
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അജപാലന ചുമതലകളിൽനിന്നു മാറ്റിനിർത്താൻ മാർപാപ്പയെ ഉപദേശിക്കണമെന്നു ആവശ്യപ്പെട്ടു വിവിധ വനിതാ സംഘടനകളുടെ ദേശീയ നേതാക്കൾ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നിവേദനം നൽകി

∙ 25 ജൂലൈ
ബിഷപ്പിനെതിരെയുള്ള പരാതിയിൽനിന്നു പിൻമാറുന്നതിനു വൻ വാഗ്ദാനം ലഭിച്ചതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ കൊച്ചിയിലുള്ള ബന്ധു മൊഴി നൽകി. പണവും പദവിയും വാഗ്ദാനം ചെയ്തുവെന്നും ബന്ധു അറിയിച്ചു. ബന്ധുവിന്റെ സുഹൃത്തു വഴിയാണു ബിഷപ്പിനുവേണ്ടി ഒത്തുതീർപ്പുശ്രമം നടന്നതെന്നാണു മൊഴി.

∙ 29 ജൂലൈ
പരാതി നൽകിയ കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ വൈദികൻ ഫോണിൽ വിളിച്ചു കേസ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന സംഭാഷണം പുറത്തായതിനെത്തുടർന്നു കുറവിലങ്ങാട് പൊലീസ് നാടുകുന്നിലെ മഠത്തിലെത്തി മൊഴി രേഖപ്പെടുത്തി.

∙ 30 ജൂലൈ
പീഡനക്കേസ് ഒത്തുതീർക്കാൻ ശ്രമം നടത്തിയ വൈദികൻ കുര്യനാട് സെന്റ് ആൻസ് ആശ്രമം പ്രിയോറും സ്കൂൾ മാനേജരുമായ ഫാ. ജയിംസ് ഏർത്തയിലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

∙ 03 ഒ‌ാഗസ്റ്റ്
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണ സംഘം ഡൽഹിയിൽ എത്തി. പീഡനം സംബന്ധിച്ചു ഉജ്ജയിൻ ബിഷപ്പിനെ അറിയിച്ചിരുന്നു എന്നു കന്യാസ്ത്രീ മൊഴി നൽകിയ സാഹചര്യത്തിൽ ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ഡൽഹിയിലെത്തിയത്

ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെന്റിനുവേണ്ടി കെ.ജോർജ് ജോസഫ് ഹർജി നൽകി

∙ 07 ഒാഗസ്റ്റ്
ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനുമായി ചർച്ച നടത്തിയെന്ന ആരോപണത്തെതുടർന്ന് കുറവിലങ്ങാട് എസ്ഐ ഷിന്റോ പി.കുര്യനെ കോട്ടയം ഡിസിആർബിയിലേക്കു സ്ഥലം മാറ്റി

∙ 07 ഒ‌ാഗസ്റ്റ്
ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

∙ 08 ഒ‌ാഗസ്റ്റ്
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം ജലന്തറിൽ എത്തി മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹം മദർ ജനറൽ സിസ്റ്റർ റെജീനയുടെ മൊഴി എടുത്തു. മിഷനറീസ് ഓഫ് ജീസസ് ഓഫിസിൽ സിസ്റ്റർമാരായ അമല, വെർജിൻ, മരിയ എന്നിവരിൽനിന്നു മൊഴിയെടുത്തു. ഓഫിസിലെ രേഖകളും ഇ–മെയിൽ അടക്കമുള്ള സന്ദേശങ്ങളും പരിശോധിച്ചു.

∙ 13 ഒ‌ാഗസ്റ്റ്
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിത അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെന്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി.

∙ ജലന്തറിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തതു ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ സ്വകാര്യ അംഗരക്ഷകർ കയ്യേറ്റം ചെയ്യുകയും ക്യാമറയ്ക്കും ഉപകരണങ്ങൾക്കും കേടുവരുത്തുകയും ചെയ്തു. ബിഷപ് ഹൗസിനുള്ളിൽ മാധ്യമപ്രവർത്തകരെ പൂട്ടിയിടാനും ശ്രമം.

∙ 30 ഒ‌ാഗസ്റ്റ്
കോതമംഗലം സ്വദേശി സോബി ജോർജിന്റെ ആവശ്യപ്രകാരമാണു ജലന്തർ ബിഷപ് ഉൾപ്പെട്ട കേസിൽ ഒത്തുതീർപ്പു നീക്കം നടത്തിയതെന്നു ഫാ.ജെയിംസ് ഏർത്തയിൽ അന്വേഷണ സംഘത്തിനു മൊഴിനൽകി.

∙ 08 സെപ്റ്റംബർ
ജലന്തർ ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷണം കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിനാൽ ക്രൈം ബ്രാഞ്ചിനു കൈമാറുകയാണ് ഉചിതമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.

∙ആരോപണ വിധേയനായ ജലന്തർ ബിഷപ്പിന്റെ അറസ്റ്റ് വൈകരുതെന്നാവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉപവാസ സമരം ആരംഭിച്ചു.

∙ 10 സെപ്റ്റംബർ
ബിഷപ്പിന്റെ അറസ്റ്റ് വൈകരുതെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞു മിഷനറീസ് ഓഫ് ജീസസ് സന്യാസിനി മഠം.

∙ അന്വേഷണത്തിലെ പുരോഗതി ആരാഞ്ഞ് ഹൈക്കോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ്, മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവേ ആരും നിയമത്തിന് അതീതരല്ലെന്നും മറിച്ചൊരു തെറ്റിദ്ധാരണ വേണ്ടെന്നും ഹൈക്കോടതിയുടെ ‌പരാമർശം.

∙ 11 സെപ്റ്റംബർ
ബിഷപ്പിനെതിരായ പരാതിയിൽ നീതി കിട്ടാൻ വത്തിക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ട്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കു കന്യാസ്ത്രീ കത്തെഴുതി. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ രൂക്ഷവിമർശനവുമായി ബിഷപ്. സഭാവിരുദ്ധരാണു പരാതിക്കു പിന്നിലെന്നു പറഞ്ഞ ബിഷപ്, ബ്ലാക്ക്മെയിലിങ്ങാണു പരാതിക്കാരുടെ ലക്ഷ്യമെന്ന് ആരോപിച്ചു. പൊലീസിന്റെ അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി.

∙ 12 സെപ്റ്റംബർ
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭ അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ്പിനെതിരെയും സന്യാസ സഭയുടെ മദർ ജനറലിനെതിരെയും ഗൂഢാലോചന നടത്തിയെന്നാരോപിച്ചു കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെ ആറു പേർക്കെതിരെ അന്വേഷണം.

∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്തർ ബിഷപ് 19നു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് അയച്ചു.

∙ 13 സെപ്റ്റംബർ
ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം കാര്യക്ഷമമെന്നും സിബിഐ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി.

∙ 14 സെപ്റ്റംബർ
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്നു മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിനു മിഷനറീസ് ഓഫ് ജീസസിന് എതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

∙ 15 സെപ്റ്റംബർ
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആരോപണ വിധേയനായ വിഷയത്തിൽ അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് നൽകിക്കഴിഞ്ഞാൽ സഭ തീരുമാനങ്ങളെടുക്കുമെന്ന് അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതലകൾ ഒഴിഞ്ഞു.

∙ 17 സെപ്റ്റംബർ
കേസിൽ ശ്രദ്ധചെലുത്താൻ താൽക്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാർപാപ്പയ്ക്കു കത്തു നൽകി.

∙ 19 സെപ്റ്റംബർ
ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പുണിത്തുറ വനിതസെൽ ഓഫീസിൽ അന്വേഷണ സംഘം ഏഴു മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു.

∙ 20 സെപ്റ്റംബർ
ബിഷപ്പിനെ തുടർച്ചയായ രണ്ടാം ദിവസവും ഏഴു മണിക്കൂറോളം ചോദ്യം ചെയ്തു. ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളിൽനിന്നു ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കി. മൊഴികൾ വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം.

∙ 21 സെപ്റ്റംബർ
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യംചെയ്യൽ മൂന്നാം ദിവസത്തിലേക്ക്. നിയമോപദേശങ്ങൾക്കും ഉന്നതതല ആലോചനകൾക്കും ശേഷം ബിഷപ്പിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

related stories