ന്യൂഡൽഹി∙ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ നടത്താനിരുന്ന ചർച്ചയിൽ നിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയതിൽ നിരാശയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപൂർണമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ക്ഷണത്തോട് ധാർഷ്ഠ്യത്തോടെയാണ് ഇന്ത്യ പ്രതികരിച്ചതെന്നും ഇമ്രാൻ വിമർശിച്ചു. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സഥാനങ്ങൾ വഹിക്കുന്നതു തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്നും ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.
കശ്മീരിൽ വെള്ളിയാഴ്ച മൂന്നു പൊലീസുകാരെ ഭീകരർ കൊലപ്പെടുത്തിയതിന്റെയും സൈന്യം വധിച്ച ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ മഹത്വവൽക്കരിച്ചു പാക്കിസ്ഥാൻ തപാൽ സ്റ്റാംപ് പുറത്തിറക്കിയതിന്റെയും പശ്ചാത്തലത്തിലാണ് ചർച്ചയിൽ നിന്നു പിന്മാറാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ യഥാർഥ മുഖം പുറത്തുവന്നെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ഇമ്രാൻ ഖാൻ കത്തിലൂടെ നടത്തിയ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണു യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തുന്ന വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ചയാകാമെന്ന് ഇന്ത്യ സമ്മതിച്ചത്. ജൂലൈ 24ന് ആണു ബുർഹാൻ വാനിയെ മഹത്വവൽക്കരിച്ചുള്ളതുൾപ്പെടെ 20 തപാൽ സ്റ്റാംപുകൾ പാക്കിസ്ഥാൻ പുറത്തിറക്കിയത്. അതിനുശേഷമാണ് പാക്ക് തിരഞ്ഞെടുപ്പ് നടന്നത്.