തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനർജി ബാക്കിനിൽക്കുന്നുവെന്നു മോഹൻലാൽ. മോദിയെ കണ്ട ശേഷം എഴുതിയ ബ്ലോഗിലാണ് മോഹൻലാൽ ഇങ്ങനെ പറയുന്നത്. രാഷ്ട്രീയം ഇരുവരും സംസാരിച്ചില്ലെന്നും ഹൃദയസ്പർശിയായി എഴുതിയ ബ്ലോഗിൽ ലാൽ പറയുന്നു. തന്റെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കണ്ടുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് ‘അതെല്ലാം സ്വാഭാവികമെന്നു’ ലാൽ എഴുതിയിട്ടുണ്ട്.
ഏതു വലിയ മനുഷ്യരുടെ അടുത്തുനിന്നാലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. രാഷ്ട്രീയവും രാഷ്ട്ര നിർമാണവും തിരിച്ചറിഞ്ഞ ആളാണു മോദി. രാഷ്ട്രീയത്തിനതീതമായ പിന്തുണ പ്രധാനമന്ത്രി കേരളത്തിന് ഉറപ്പുനൽകി. എപ്പോൾ വേണമെങ്കിലും വന്നുകാണാമെന്നു പറഞ്ഞ മോദി ആത്മാർഥതയാണു പകുത്തു നൽകിയതെന്നു ലാൽ പറയുന്നു.
അച്ഛൻ വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള ‘വിശ്വശാന്തി’ ട്രസ്റ്റിന്റെ പദ്ധതികൾ വിശദീകരിക്കാനാണു ലാൽ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, നിർമിക്കാൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ കേന്ദ്രം, യോഗ കേന്ദ്രം, കേരളത്തിന്റെ ഭാവിക്കു വേണ്ടി ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ലോക മലയാളി റൗണ്ട് ടേബിൾ എന്നീ പദ്ധതികൾക്കു പ്രധാനമന്ത്രി പൂർണ പിന്തുണ നൽകിയിട്ടുണ്ട്. വ്യക്തിജീവിതത്തിലും ട്രസ്റ്റിന്റെ പ്രവർത്തനത്തിലും പുതിയ ഊർജവുമായാണു താൻ മടങ്ങിയതെന്നും ലാൽ എഴുതുന്നു.