കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ അനുകൂലിച്ച വൈദികനെതിരെയും നടപടി. യൂഹാനോൻ റമ്പാനെതിരെയാണു യാക്കോബായ സഭയുടെ നടപടി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നു യൂഹാനോൻ റമ്പാനെ സഭ വിലക്കി. വിലക്കു ലംഘിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നു താക്കീതും നൽകി.
റമ്പാൻമാർ ദയറകളിൽ പ്രാർഥിച്ചു കഴിയേണ്ടവരാണെന്നു സഭാനേതൃത്വം വിശദീകരിച്ചു. പാത്രിയർക്കീസ് ബാവയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും സഭാനേതൃത്വം അറിയിച്ചു.
എന്നാൽ നടപടിയിൽ ദുഃഖമില്ലെന്ന് യൂഹനോൻ റമ്പാൻ പ്രതികരിച്ചു. ഒരു വൈദികൻ എന്ന നിലയിൽ കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണ നൽകേണ്ടത് ധാർമികമായ ആവശ്യമായിരുന്നു. നടപടിക്കെതിരെ പാത്രിയർക്കീസ് ബാവയ്ക്ക് അപ്പീൽ നൽകിയതായും യൂഹാനോൻ റമ്പാൻ പറഞ്ഞു.