ആലപ്പുഴ∙ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘം പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്കു തിരിച്ചു. ഇന്നു നീർക്കുന്നത്തെ മാധവമുക്കിൽ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും കടൽത്തീരവും സംഘം കണ്ടു. കടൽകയറ്റത്തെ പ്രതിരോധിക്കാനുള്ള ജിയോട്യൂബ് ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു സംഘം അന്വേഷിച്ചു. മീനൂട്ട് കടവിലെ 20 മീറ്റർ വലുപ്പമുള്ള ജിയോ ട്യൂബ് സംഘം പരിശോധിച്ചു. ഇത്തരത്തിലുള്ള മണൽനിറച്ച ട്യൂബുകളാണ് പ്രദേശത്തിനു നല്ലതെന്നു സമീപവാസികൾ പറഞ്ഞു. പ്രദേശത്ത് കടൽക്ഷോഭത്തിൽ തകർന്ന പത്തോളം വീടുകളും സംഘം കണ്ടു.
വലിയ ജിയോ ട്യൂബിനു ടെൻഡർ ക്ഷണിച്ചിരിക്കുകയാണെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു. ഭരണാനുമതി ലഭിക്കാത്തതിനാലാണു ജിയോ ട്യൂബ് വിരിക്കാൻ താമസിക്കുന്നതെന്നു കലക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ തുടർനടപടി കൈക്കൊള്ളുമെന്നും കലക്ടർ അറിയിച്ചു. കടൽക്ഷോഭത്തിന്റെ ആഘാതം ഓരോ വർഷവും കൂടുന്നതായും നിലവിൽ കടലുള്ള ഭാഗത്ത് അഞ്ചു വർഷം മുൻപ് ഒരു കിലോമീറ്ററിലധികം മണൽത്തിട്ടയുണ്ടായിരുന്നെന്നു സംഘത്തിനു ബോധ്യപ്പെട്ടു. കടൽ ക്ഷോഭത്തിൽ തകർന്ന ഫിഷ്‌ലാന്‍ഡിങ് സെന്ററും സംഘം സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം വിശദമായി ചോദിച്ചറിഞ്ഞു. പൊഴിക്കിരുവശവും പൊഴിമുറിച്ചതിനെ തുടർന്നുണ്ടായ മണൽകൂനയെക്കുറിച്ചും അന്വേഷിച്ചു.
കേന്ദ്ര ധനമന്ത്രാലം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ വകുപ്പ് റിസോഴ്‌സ് കമ്മിഷണർ ടി.എസ്.മെഹ്‌റ, ദേശീയ ദുരന്തനിവാരണ അതോറിട്ടി ജോയിന്റ് സെക്രട്ടറി അനിൽകുമാർ സാങ്ഖി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്.