ആലപ്പുഴ∙ പള്ളാത്തുരുത്തിയിൽ രണ്ട് വഞ്ചിവീടുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ ഒൻപതോടെയാണു പളളാത്തുരുത്തി പള്ളിക്കു സമീപം ഇരുനില വഞ്ചിവീട് അപകടത്തിൽപ്പെട്ടത്. ഒന്നിൽ മഹാരാഷ്ട്ര സ്വദേശികളായ 28 പേരും മറ്റൊന്നിൽ ഹൈദരാബാദിൽനിന്നുള്ള രണ്ടു കുടുംബംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇരു വഞ്ചിവീടുകളിലുമുള്ളവർ സുരക്ഷിതരാണ്. പാക്കേജ് ടൂറിസ്റ്റുകളായ ഇവർ അടുത്ത സ്ഥലത്തേക്കു തിരിച്ചു.
പമ്പാനദിയിലൂടെ തീരത്തിനു സമീപത്തു കൂടി പോകവെയാണ് അപകടം. വള്ളത്തിന്റെ പുറകിലെ പലക തകർന്നു വെള്ളം കയറിത്തുടങ്ങിയതോടെ വഞ്ചിവീട് കരയിലേക്ക് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് പള്ളിക്കു സമീപത്തേക്ക് ഇടിച്ചു കയറ്റി. യാത്രക്കാരെ എല്ലാവരേയും സുരക്ഷിതമായി പുറത്തിറക്കി. വഞ്ചിവീട് മുക്കാൽ ഭാഗത്തോളം മുങ്ങി. വഞ്ചിവീട് ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.