Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിഡിപി എംഎല്‍എയെയും മുൻ എംഎൽഎയെയും മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു

andhra-mla മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ച കിടാരി സർവേശ്വര റാവുവും ശിവേരി സോമയും. ചിത്രം: എഎൻഐ ട്വിറ്റര്‍

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തെലുങ്ക് ദേശം പാർട്ടിയുടെ നിലവിലെ എംഎല്‍എയെയും മുന്‍ എംഎൽഎയെയും മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു. അരക് മണ്ഡലത്തിലെ നിലവിലെ എംഎൽഎ കിടാരി സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്. 

അരക് മണ്ഡലത്തില്‍ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവർക്കും നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. 2014ൽ വൈഎസ്ആർ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്കു മൽസരിച്ച സർവേശ്വര റാവു 2016ല്‍ ടിഡിപിയിലേക്കു മാറുകയായിരുന്നു. ഇരുവർക്കും മാവോയിസ്റ്റുകളിൽനിന്നു വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. 

കൊലപാതകത്തിൽ പ്രകോപിതരായ നാട്ടുകാർ ദുംബ്രി ഗുഡയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടു. അക്രമത്തിൽ നിരവധി രേഖകളും ഉപകരണങ്ങളും കത്തിനശിച്ചു. പകൽ വെളിച്ചത്തില്‍ വന്നു കൊല നടത്തിയശേഷം മടങ്ങിയ മാവോയിസ്റ്റ് സംഘത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഉള്ളതായാണു സാക്ഷി മൊഴി.  മൃതദേഹങ്ങൾ വിശാഖപട്ടണം കസ്തൂർബാ ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.