ന്യൂഡൽഹി∙ഹിമാചൽ പ്രദേശിലെ മണാലിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിൽ മലയാളികളും പങ്കെടുക്കുന്നു. ഇപ്പോഴും നിരവധി പേരാണു വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. കുറേ പേരെ ഇതിനകം രക്ഷിക്കാനായിട്ടുണ്ട്. ചണ്ഡീഗഢ്– ലേ, കുളു റോഡുകള്‍ ഒലിച്ചുപോയി. മഞ്ഞു വീഴ്ചയെത്തുടർന്നു കുടുങ്ങിപ്പോയവരിൽ കൊല്ലത്തു നിന്നുളള നാലംഗ സംഘവും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലം എഇഒ സിദ്ദിഖും ഭാര്യയും മക്കളുമാണു കുടുങ്ങിയത്. ഇവർ പിന്നീടു കാട്ടിനുള്ളിലൂടെ രക്ഷപ്പെട്ടു. അതേസമയം പർവത പ്രദേശങ്ങളായ ലഹോൽ, സ്പിതി ജില്ലകളിലേക്ക് ട്രക്കിങ്ങിനു പോയ 45 പേരെ കാണാതായി.
മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യിലെ 35 വിദ്യാർഥികളുൾപ്പെടെ 45 പേരെ കാണാതായത്. ഹംത പാസിലേക്കു ട്രക്കിങ്ങിനു പോയ ശേഷം വിദ്യാർഥികൾ മണാലിയിലേക്കു മടങ്ങിയിരിക്കാമെന്നു ഒരു വിദ്യാര്‍ഥിയുടെ പിതാവ് എഎൻഐയോടു പറഞ്ഞു. എന്നാല്‍ ഇവരുമായി ഒരു വിധത്തിലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. എന്നാൽ നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
മണാലിയിൽ കുടുങ്ങിയവര്‍ സുരക്ഷിതരായി ഡൽഹിയിൽ എത്തിയതായി എസ്ഇഒസി (സ്റ്റേറ്റ് എമർജൻസി ഓപറേഷന്‍സ് സെന്റർ) അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർന്ന റോഡുകൾ നന്നാക്കാനുള്ള നടപടികളും തുടങ്ങി. ശക്തമായ മഴയിലും പ്രളയത്തിലും കുളു, കൻഗ്ര, ചംബ എന്നിവിടങ്ങളിൽ അഞ്ചു പേർ മരിക്കുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. കുളു, കൻഗ്ര, ഹമിർപൂർ ജില്ലകളിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്.
ശക്തമായ മഴയെത്തുടർന്നു നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പ്രളയത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയതായി ഹിമാചൽ വനം വകുപ്പ് മന്ത്രി ഗോവിന്ദ് സിങ് താക്കൂർ പറഞ്ഞു. കുളുവിൽ ജില്ലാ ഭരണകൂടം 20 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാരാഗ്ലൈഡിങ് ഉൾപ്പെടെയുള്ള എല്ലാ സാഹസിക വിനോദങ്ങൾക്കും കുളുവിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.