Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായിക്കാമെന്നു മോദി; സാലറി ചാലഞ്ചിൽ ഇല്ലാത്തവരോടു മക്കൾ ചോദിക്കുമെന്ന് പിണറായി

pinarayi-vijayan-narendra-modi ന്യൂഡൽഹിയിൽ കൂടിക്കാഴ്ചയ്ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ബൊക്കെ സമ്മാനിച്ചപ്പോൾ.

ന്യൂഡൽഹി∙ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിനുശേഷമുളള സാഹചര്യത്തെ കുറിച്ചു പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണയ്ക്കു പ്രധാനമന്ത്രിയോടു  നന്ദി അറിയിച്ചെന്നും പിണറായി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേരള ഹൗസില്‍ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.

ഭവനരഹിതരായവര്‍ക്കു വീടുവച്ചു നല്‍കുക എന്നതു വലിയ വെല്ലുവിളിയാണ്. 2,530 കോടി രൂപയെങ്കിലും ഇതിനായി വേണം. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തില്‍ 10 ശതമാനം വര്‍ധനയെങ്കിലും വരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കണം. ഇതു നടപ്പിലായാൽ 1,000 കോടി രൂപയുടെ മെച്ചം സംസ്ഥാനത്തിനുണ്ടാകും. കേന്ദ്ര റോഡ് ഫണ്ട് ഇനത്തിലും 2018–19 ലെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണമെന്നും അഭ്യർഥിച്ചു.

വ്യാപാരികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ധനസഹായ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ വ്യവസ്ഥകളില്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇന്‍ഷുറന്‍സിന്റെയോ മറ്റോ പരിരക്ഷകള്‍ ഒന്നുംതന്നെയില്ല. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങി രാജ്യാന്തര ഏജന്‍സികളില്‍നിന്നു ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ കാര്യത്തിലുള്ള വായ്പാപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രളയക്കെടുതികളുടെ ഏകദേശ ചിത്രം പ്രധാനമന്ത്രിക്ക് അറിയാവുന്നതാണ്. 481 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 13 ജില്ലകളെ പ്രളയം ബാധിച്ചു. 14,50,707 പേരാണു ക്യാംപുകളില്‍ അഭയം പ്രാപിച്ചത്. 15,000 വീടുകള്‍ പൂര്‍ണമായും നാലായിരത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. ആയിരക്കണക്കിനു ഹെക്ടറില്‍ കൃഷി നശിച്ചു. ഉരുള്‍പൊട്ടലില്‍ ഭൂമി തന്നെ ഇല്ലാതായി. പതിനായിരത്തോളം കിലോമീറ്റര്‍ റോഡുകള്‍ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതോപാധി നഷ്ടപ്പെട്ട കാര്യവും മോദിയെ ധരിപ്പിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്കു നീങ്ങുമ്പോഴും 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുന്നു. ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണു സംസ്ഥാനത്തു നടന്നത്. പല സ്ഥലങ്ങളിലും ഇപ്പോഴും ഇതു തുടരുന്നു. പ്രളയത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളെ ബാധിക്കും. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യര്‍ഥിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വേണമെന്നു പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

cm-pinarayi-vijayan-pm-narendra-modi ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.

ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠന റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിനു സംസ്ഥാന സർക്കാരിനും കേന്ദ്ര ധനമന്ത്രാലയത്തിനും നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്നു രാജ്യാന്തര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിനു സംസ്ഥാന സര്‍ക്കാർ സമഗ്ര നിവേദനം സമര്‍പ്പിക്കും. സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടും കേന്ദ്ര സർക്കാരിനു ലഭിക്കുമെന്നാണ് അറിയുന്നത്. ഇതുപ്രകാരം ആവശ്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളുമായി കേരളത്തിനു സവിശേഷ ബന്ധമാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ആ മേഖലയില്‍ നിന്നുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞു പങ്കുകൊണ്ടു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേരളത്തെ ഉദാരമായി സഹായിക്കാന്‍ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സഹായകരമായ നിലപാടു കേന്ദ്രം സ്വീകരിക്കണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിനുകൂടി സ്വീകാര്യമായ സമീപനം ഉണ്ടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണു കേരളത്തിന്റെ അഭ്യര്‍ഥന.

വിദേശ സഹായം സ്വീകരിക്കുന്നതിനു തടസ്സമുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ പ്രവാസികളിൽനിന്നു സഹായം സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനം പ്രതീക്ഷ കൈവിടേണ്ടതില്ല. സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോടു മക്കൾ ചോദിക്കും. എന്തുകൊണ്ടു മാറിനിന്നുവെന്നു മക്കളോടു പറയേണ്ടി വരും. കണ്ണൂര്‍ വിമാനത്താവളത്തിൽ രാജ്യാന്തര വിമാനങ്ങളും അനുവദിക്കുന്നതിനു പ്രധാനമന്ത്രിയുടെ ഉറപ്പു ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

related stories