Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5000 കോടിയുടെ തട്ടിപ്പ്; കോണ്‍ഗ്രസിനെ വെട്ടിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Nitin-Sandesara നിതിൻ സന്ദേശര

ന്യൂഡല്‍ഹി∙ ഇന്ത്യയില്‍ 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശര നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വീറ്റ്. വായ്പാ തട്ടിപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം വിശദീകരിച്ചുള്ള ട്വീറ്റിലാണ് കോണ്‍ഗ്രസിനെതിരായ പരോക്ഷ വിമര്‍ശനമുള്ളത്. കേസില്‍ അറസ്റ്റിലായ ഗഗന്‍ ധവാന്‍, വായ്പ നല്‍കുന്ന കാലത്തെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു. 

2004-12 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുവെന്നും ആരോപണവിധേയരുടെ 4703 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും സ്ഥാപനത്തിന്റെ ഉടമകളായ നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര തുടങ്ങിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറത്തിറക്കി. ഗഗന്‍ ധവാന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ധവാന് വായ്പ അനുവദിച്ച സമയത്തെ അധികാരകേന്ദ്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇഡിയുടെ ട്വീറ്റ് വ്യക്തമാക്കുന്നു. 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വായ്പാതട്ടിപ്പു നടത്തി മുങ്ങിയ വ്യവസായികളുടെ കാര്യം ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് ഗഗന്‍ ധവാനെയും അന്നു അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെയും കൂട്ടിക്കെട്ടി ഇഡിയുടെ അസാധാരണമായ ട്വിറ്റര്‍ സന്ദേശം പുറത്തുവന്നിട്ടുള്ളത്. 

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങി വന്‍ തട്ടിപ്പു നടത്തി നാടുവിട്ടവരുടെ ചങ്ങലയിലെ അവസാന കണ്ണിയാണ് സ്റ്റെര്‍ലിങ് ബയോടെക് ഉടമയായ, നിതിന്‍ സന്ദേശര. മല്യ, നീരവ് മോദി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബന്ധമാണ് വന്‍ തട്ടിപ്പു നടത്തിയിട്ടും സുരക്ഷിതരായി ഇന്ത്യ വിടാന്‍ ഇവരെ സഹായിച്ചതെന്ന ആരോപണം കോണ്‍ഗ്രസ് ഇതിനോടകം തന്നെ ഉയര്‍ത്തി കഴിഞ്ഞു.

എന്നാല്‍ വിവാദമായ ഈ തട്ടിപ്പുകളൊന്നും തങ്ങളുടെ കാലത്തു നടന്നതല്ലെന്നും യുപിഎ കാലത്തെ വെട്ടിപ്പുകളില്‍ പങ്കാളികളായവര്‍ക്കെതിരെ തങ്ങളാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാട്. ഇതിനെ ഫലത്തില്‍ സാധൂകരിക്കുന്നതാണ് ഇഡിയുടെ ട്വീറ്റില്‍ ഗഗന്‍ ധവാനു നല്‍കിയിട്ടുള്ള വിശേഷണം.

നിതിന്‍ സന്ദേശരയും കുടുംബവും നൈജിരിയയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണിലാണ് സ്റ്റെര്‍ലിങ് ബയോടെക്കിനും അനുബന്ധ കമ്പനികള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും കേസെടുത്തത്. ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്നു സ്റ്റെർലിങ് ബയോടെക്, വായ്പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണു കേസ്. 2016 ഡിസംബർ 31ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കൺസോർഷ്യമാണു വായ്പ നൽകിയത്. കേസുമായി ബന്ധപ്പെട്ടു ഡൽഹിയിലെ വ്യവസായി ഗഗൻ ധവാൻ, ആന്ധ്ര ബാങ്ക് മുൻ ഡയറക്ടർ അനൂപ് ഗാർഗ്, സ്റ്റെർലിങ് ബയോടെക് ഡയറക്ടർ രാജ്ഭൂഷൺ ദീക്ഷിത് എന്നിവരെ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അറസ്റ്റ് ചെയ്തിരുന്നു. നിതിനു പുറമെ കമ്പനി ഡയറക്ടർമാരായ ചേതൻ സന്ദേശര, ദീപ്തി ചേതൻ സന്ദേശര, രാജ്ഭൂഷൺ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ഹേമന്ത് ഹാത്തി തുടങ്ങിയവരെല്ലാം അന്വേഷണം നേരിടുകയാണ്. കേസ് നിലനില്‍ക്കെയാണ് സന്ദേശരയും കുടുംബവും ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കും അവിടെ നിന്ന് നൈജീരിയയിലേക്കും കടന്നത്. വിവാദ വ്യവസായി വിജയ് മല്യയുടെ കാര്യത്തിലെന്ന പോലെ നാടുവിടുന്നതില്‍ ഇവര്‍ക്കും സഹായം ലഭിച്ചതായുള്ള ആരോപണങ്ങള്‍ ശക്തമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 വ്യാജ കമ്പനികള്‍ സ്റ്റെര്‍ലിങ് ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു. നാലായിരം ഏക്കർ ഭൂമി, ഫാക്ടറി, യന്ത്രസാമഗ്രികൾ, സ്റ്റെർലിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, ആഡംബരക്കാറുകൾ, മുംബൈ ജൂഹുവിലെ ആഡംബര വസതികൾ,  ഊട്ടിയിലെ ഫാക്ടറി തുടങ്ങിവയടക്കം 4700 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കമ്പനി പണം നിക്ഷേപിച്ച നൈജീരിയയിലെ ഓയിൽ റിഗ്ഗുകൾ, ബാർജുകൾ എന്നിവ കണ്ടുകെട്ടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അവിടത്തെ സർക്കാരിന്റെ സഹായം തേടി.