കൊച്ചി∙ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മിഷനും അറിയിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകൾക്കാണു ജാഗ്രതാനിർദേശം.
64.4 മില്ലിമീറ്റർ മുതൽ 124.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും, 28ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലും, 29ന് പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടുക്കി ജില്ലയിൽ നാളെ ശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു. മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്തു സജ്ജമാക്കുന്നതിനും നിർദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.