ന്യൂഡൽഹി∙ ആദ്യമായി കോടതി നടപടികളുടെ തത്സമയ സംപ്രേഷണം അനുവദിച്ച് സുപ്രീംകോടതി. കോടതിക്കുള്ളിൽ എന്തുനടക്കുന്നു എന്നറിയാൻ പൊതുജനത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ‘സൂര്യപ്രകാശമാണു മികച്ച അണുനാശിനി’ എന്നാണു തീരുമാനത്തെ കോടതി വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയെ പ്രോത്സാഹിപ്പിക്കുന്നതും ഉത്തരവാദിത്തം സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ജൂലൈയിലാണു തത്സമയ സംപ്രേഷണത്തിന്റെ സാധ്യതകൾ പരിഗണിക്കാമെന്നു സുപ്രീംകോടതി അറിയിച്ചത്. നിയമ വ്യവഹാരത്തിൽ ഏർപ്പെടുന്നയാൾക്കു കോടതിക്കുള്ളിൽ എന്താണു സംഭവിക്കുന്നത്, തങ്ങളുടെ അഭിഭാഷകർ വാദപ്രതിവാദങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെ തുടങ്ങിയവ മനസ്സിലാക്കാൻ സാധിക്കും. പീഡനം, ദാമ്പത്യപ്രശ്‌നങ്ങള്‍ തുടങ്ങിയ വിവാദമായ കേസുകളുടെ സംപ്രേഷണത്തിൽ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.