ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ സ്വകാര്യ സംരംഭങ്ങളുമായി പങ്കുവയ്ക്കാൻ ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചെങ്കിലും, സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും മറ്റും ഇതുവരെ ലഭിച്ച വിവരങ്ങൾക്ക് എന്തു സംഭവിക്കും? വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ എന്തു മാർഗം? ഈ ചോദ്യങ്ങൾക്കൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നൽകുന്നില്ല. വ്യക്തത വരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നാണ് ഹർജിക്കാരിൽ ചിലർ സൂചിപ്പിക്കുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു: ‘ഇതുവരെ ശേഖരിച്ച ഡേറ്റ ഒരു വർഷത്തേക്കു നശിപ്പിക്കരുത്. ഇക്കാലയളവിൽ, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും പാടില്ല. ഒരു വർഷത്തിനുശേഷം, വിധിയിൽ പറയുന്ന പ്രകാരം സർക്കാർ നിയമം നിർമിക്കുന്നില്ലെങ്കിൽ, ഡേറ്റ നശിപ്പിക്കണം.’
ആധാർ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചശേഷമാണ് ചന്ദ്രചൂഡ് ഇങ്ങനെ പറയുന്നത്. എന്നാൽ, പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഭൂരിപക്ഷ വിധി.