Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്ത് 15 മണിക്കൂർ, തകരാർ, ഇന്ധനക്ഷാമം; 370 യാത്രക്കാരെ രക്ഷിച്ച് പൈലറ്റുമാർ

air-india-pilots എയർ ഇന്ത്യ ബോയിങ് വിമാനത്തിലെ പൈലറ്റുമാരായ ക്യാപ്റ്റൻ വികാസ്, ക്യാപ്റ്റൻ രസ്തം പാലിയ, ക്യാപ്റ്റൻ സുശാന്ത് സിങ്, ക്യാപ്റ്റൻ ഡി.എസ്.ഭാട്ടി എന്നിവർ. ചിത്രം: ട്വിറ്റർ

ന്യൂഡല്‍ഹി∙ 15 മണിക്കൂർ തുടർച്ചയായി പറക്കൽ, നിരവധി തകരാറുകൾ, കാലിയാകുന്ന ഇന്ധനടാങ്ക്, പരിമിതമായ കാഴ്ച.. 370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്ന എയര്‍ഇന്ത്യ ബോയിങ് 777–300 വിമാനം അഭിമുഖീകരിച്ചതു വൻദുരന്തം. രക്ഷപ്പെട്ടതു പൈലറ്റുമാരുടെ മനഃസാന്നിധ്യത്തിന്റെ മാത്രം കരുത്തിൽ. സെപ്റ്റംബർ 11ന് സംഭവിച്ച അപകടത്തിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുകയാണു പൈലറ്റുമാർ.

‘ഡൽഹിയിൽനിന്ന് 15 മണിക്കൂർ നിർത്താതെ പറക്കുകയായിരുന്നു. ലാന്‍ഡിങ് സംവിധാനം പ്രവർത്തിക്കാതെയായി. ആകാശത്തു ഏറെനേരം നിൽക്കാനുള്ള ഇന്ധനശേഷിയും വിമാനത്തിലില്ലായിരുന്നു. ലാൻഡ് ചെയ്യാൻ ഒരു ശ്രമം കൂടി നടത്താനുള്ള ഇന്ധനമേ ബാക്കിയുള്ളൂ’– എയർ ഇന്ത്യ സീനിയർ കമാൻഡർ ക്യാപ്റ്റൻ രസ്തം പാലിയ പറഞ്ഞു. 

തറനിരപ്പിൽനിന്നു വിമാനം എത്ര ഉയരത്തിൽ‌ വേണമെന്നു ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണു റേഡിയോ ആൾട്ടിമീറ്റർ. മൂന്നു റേഡിയോ ആൾട്ടിമീറ്ററിൽ രണ്ടും കേടായി. ബാക്കിയുള്ള ഒരെണ്ണത്തെ ആശ്രയിച്ചെങ്കിലും കാര്യമായി ഉപകാരപ്പെട്ടില്ല. റേഡിയോ ആൾട്ടിമീറ്ററിലെ നിർണായക ഡേറ്റകൾ ലഭിക്കുന്നതിനനുസരിച്ചു പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റവും (ഐഎൽഎസ്) പ്രവർത്തനരഹതിമായി. രാത്രിയിലും പകലും കാലാവസ്ഥാ ഭേദമില്ലാതെ ലാൻഡിങ്ങിനു പൈലറ്റ് ആശ്രയിക്കുന്നതാണ് ഐഎൽഎസ് സംവിധാനം.

അടിയന്തരഘട്ടത്തിൽ ഒരു ഉപകരണവും സഹായകരമായില്ലെന്നു സെക്കന്റ് സീനിയർ കമാൻഡർ ക്യാപ്റ്റൻ സുശാന്ത് സിങ് പറഞ്ഞു. ക്യാപ്റ്റൻമാരായ രസ്തം പാലിയ, സുശാന്ത് സിങ്, കോ–പൈലറ്റുമാരായ വികാസ്, ഡി.എസ്.ഭാട്ടി എന്നീ നാലംഗ സംഘമാണ്  ഇത്രയും നീണ്ട യാത്രയിൽ കോക്പിറ്റ് നിയന്ത്രിച്ചിരുന്നത്. ‘ഓട്ടോ ലാൻഡിങ്ങില്ല, വിൻഡ്ഷിയറില്ല, ഓട്ടോ സ്പീഡ് ബ്രേക്കില്ല, റേഡിയോ ആൾട്ടിമീറ്ററില്ല, ഓക്സിലറി പവർ യൂണിറ്റില്ല.. ഞങ്ങളെന്തു ചെയ്യണം?’–  ന്യൂയോർക്കിലെ എയർട്രാഫിക് കൺട്രോളിൽ രസ്തം പാലിയ അറിയച്ചതിങ്ങനെ.

ഇത്രയും ഗുരുതരാവസ്ഥയിൽ അതിവേഗം തീരുമാനമെടുക്കണം. ന്യൂയോർക്കിൽ ലാൻഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ തൊട്ടടുത്തെവിടെ ഇറക്കാൻ പറ്റുമെന്ന് ആലോചിച്ചു. പറയുന്നതുപോലെ എളുപ്പമായിരുന്നില്ല സാഹചര്യം. പരീക്ഷണത്തിനു സമയവും സന്ദർഭവുമില്ല. ആലോചിക്കാൻ സമയമെടുക്കുന്തോറും ഇന്ധനം തീരുന്നു. കുറച്ചു സമയം കെന്നഡി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ പ്രതികൂലം. ക്യാപ്റ്റൻ രസ്തം പാലിയ നിർണായക തീരുമാനത്തിനു മുതിർന്നു.

കാര്യങ്ങള്‍ വഷളാകുകയാണെന്നു ക്യാപ്റ്റനു ബോധ്യമായി. പ്രവര്‍ത്തന സജ്ജമായ ഉപകരണങ്ങളുടെ സഹായത്തോടെ ലാന്‍ഡിങ് നടത്താന്‍ ക്യാപ്റ്റനും സഹപൈലറ്റുമാരും തീരുമാനിച്ചു. കണക്ടിക്കട്ടിലെ ആൽബനി, ബോസ്റ്റൺ, ബ്രാഡ്‌ലി വിമാനത്താവളങ്ങളിലേക്കു പറക്കാനാവില്ല. ജീവന്മരണ പോരാട്ടം പോലെ, മനഃസാന്നിധ്യം കൈവിടാതെ ഒരേയൊരു അവസരം മാത്രം മുന്നിൽ. സെക്കൻഡുകൾക്കുള്ളിൽ ക്യാപ്റ്റൻ തീരുമാനമറിയിച്ചു– നെവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്.

കാര്യങ്ങൾ ഏറെക്കുറെ വിചാരിച്ചപോലെ നടക്കുന്നു. നെവാർക്കിലെ റൺവേ ലക്ഷ്യമിട്ടു വിമാനം താഴ്ന്നു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് തകരാറിലായതിന്റെ പ്രശ്നങ്ങൾ തലപൊക്കി. വിമാനം നിയന്ത്രിക്കാനാവുന്നില്ല. വെർട്ടിക്കിൽ നാവിഗേഷൻ മോഡിലും ക്രമക്കേട്. ഇറങ്ങേണ്ട പാതയിൽനിന്നു മാറിയാണു വിമാനം പറക്കുന്നത്. പൈലറ്റിന് ഇതുവരെയും നെവാർക്കിലെ റൺവേ കാണാനാവുന്നില്ല.

കാർമേഘങ്ങൾ മൂടിയതിനാൽ കാഴ്ച ഒട്ടുമില്ല. വിമാനത്തിന്റെ ഓട്ടമാറ്റിക് ഉപകരണങ്ങൾ പണിമുടക്കിയപ്പോൾ മാനുവലായി ലാൻഡിങ് നടത്താൻ തീരുമാനിക്കുകയായിരുന്നെന്നു ക്യാപ്റ്റൻ സുശാന്ത് സിങ് പറഞ്ഞു. അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ മുന്നോട്ടു പറത്തി. 400 അടിക്കു മുകളിലായപ്പോൾ റൺവേയിലെ ലൈറ്റുകൾ കണ്ടു. ബോയിങ് വിമാനം ഇത്തരത്തില്‍ താഴ്ത്തി പറപ്പിക്കാറില്ല. അപ്പോൾ റൺവേയിലേക്ക് 1.5 മൈൽ ദൂരമേയുണ്ടായിരുന്നുള്ളൂ. ഇത്രദൂരം പിന്നിടാൻ ഏതാനും സെക്കൻഡുകൾ മതിയാകും.

ഇതുവരെ നേരിട്ടതിനേക്കാൾ പ്രയാസമുള്ള ഘട്ടം. അതിവേഗം വരുന്ന വിമാനത്തെ നിയന്ത്രിച്ചു റൺവേയ്ക്കുള്ളിൽ അപകടമുണ്ടാകാതെ നിർത്താനാകണം. മണിക്കൂറിൽ 300 കിലോമീറ്ററിലേക്കു വേഗം മാറ്റി. ഓട്ടമേറ്റഡ് ഉപകരണങ്ങൾ നിലച്ചതിനാൽ ഉയരത്തെക്കുറിച്ച് ഏകദേശ ധാരണ മാത്രമാണുള്ളത്. വിചാരിക്കുന്ന അളവുകൾ കൃത്യമായേക്കുമോയെന്ന ആശങ്ക കാർമേഘമായി തലയ്ക്കുമുകളിൽ. ഒരു ചുവടു പിഴച്ചാൽ കത്തിച്ചാമ്പലാവുക നൂറുകണക്കിനു മനുഷ്യജീവനുകൾ.

പൈലറ്റുമാർ തളർന്നില്ല. പ്രത്യാശയോടെ കണക്കുകൂട്ടലുകൾ നടത്തി വിമാനത്തെ നിയന്ത്രണത്തിലാക്കി. തകരാറുണ്ടായി 38 മിനിറ്റിനുശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെ‍യ്തു. യാത്രക്കാർക്ക് ഒരു പോറലുമേറ്റില്ല. അപകടമുനമ്പിലായിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്യാമെന്നുള്ള പൈലറ്റുമാരുടെ ആത്മവിശ്വാസത്തെ വാഴ്‍ത്തുകയാണു സഹപ്രവർത്തകർ. ഒന്നിലേറെ വീഴ്‍ചകളും തകരാറുകളും ബോയിങ് 777–300 വിമാനത്തിൽ സംഭവച്ചതിനെക്കുറിച്ച് എയർഇന്ത്യ അന്വേഷണം തുടങ്ങി.