Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിമുറിയില്ലാത്തതിനാൽ‌ ഭാര്യ പിണങ്ങിപ്പോയി: മനംനൊന്ത് യുവാവ് ജീവനൊടുക്കി

Dead body Representative Image

ചെന്നൈ∙പ്രണയ  വിവാഹിതയായ യുവതി, ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലെന്നറിഞ്ഞു വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങി. ഒട്ടേറെ തവണ അഭ്യർഥിച്ചിട്ടും ഭാര്യ തിരിച്ചുവരാത്തതിൽ മനംനൊന്തു ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ ഓമലൂരിലാണു സംഭവം. സേലത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചെല്ലദുരൈ (30) ആണു മരിച്ചത്. 

സേലത്തെ ജോലിക്കിടെയാണു ചെല്ലദുരൈ, ദീപയുമായി പ്രണയത്തിലായത്. വീട്ടുകാരുടെ എതിർപ്പു മറികടന്ന് ഇവർ റജിസ്റ്റർ വിവാഹം ചെയ്തു. ആദ്യം എതിർത്തെങ്കിലും ചെല്ലദുരൈയുടെ വീട്ടുകാർ ദീപയെ സ്വീകരിക്കാൻ തയാറായി. എന്നാൽ, ചെല്ലദുരൈയുടെ വീട്ടിൽ ശുചിമുറിയില്ലെന്നു മനസ്സിലാക്കിയ ദീപ വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ശുചിമുറി നിർമിച്ചതിനു ശേഷം തന്നെ തിരികെ വിളിച്ചാൽ മതിയെന്നറിയിച്ചാണു ഭാര്യ മടങ്ങിയത്.

വീട്ടിലെത്തി ചെല്ലദുരൈ ഒട്ടേറെ തവണ അഭ്യർഥിച്ചെങ്കിലും ദീപ തിരിച്ചുവരാൻ തയാറായില്ല. ശുചിമുറി നിർമിക്കുന്നതിനായി നാട്ടുകാരിൽ പലരിൽ നിന്നു ചെല്ലദുരൈ പണം കടം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ പ്രദേശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.