ലണ്ടൻ∙ ആരോഗ്യരംഗത്തെ മുന്നേറ്റങ്ങൾക്കനുസരിച്ചുള്ള ആയുർദൈർഘ്യ വർധനയിൽ ചരിത്രത്തിലാദ്യമായി പുരോഗതി നഷ്ടപ്പെട്ട് ബ്രിട്ടൻ. 2015-17 വർഷത്തെ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കിലാണു നിർണായക വെളിപ്പെടുത്തൽ. രാജ്യത്തിന്റെ ചിലയിടങ്ങളിൽ ആയുർദൈർഘ്യം ദേശീയ ശരാശിയിലും താഴുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിൽ പുരുഷന്മാരുടെ ആയുർദൈർഘ്യം ശരാശരി 79.2 വർഷവും സ്ത്രീകളുടേത് 82.9 വർഷവുമാണ്.
സ്കോട്ട്ലൻഡിലും വെയിൽസിലും ഈ കണക്കിൽ ഇരുപക്ഷത്തും മാസങ്ങളുടെ കുറവുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും തണുപ്പുകാലത്തുണ്ടായ മരണനിരക്കിലെ കൂടുതലാണ് ആയുർദൈർഘ്യവർധന നിലയ്ക്കാൻ കാരണമെന്നാണു സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണ്ടെത്തൽ. വികസിത രാജ്യങ്ങളിൽ സ്വിറ്റ്സർലൻഡ്, ജപ്പാൻ, നെതർലൻഡ്സ്, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളേക്കാൾ പിന്നിലാണു ബ്രിട്ടന്റെ സ്ഥാനം. പുരുഷന്മാരിൽ സ്വിറ്റ്സർലൻഡും (81.5 വർഷം) സ്ത്രീകളിൽ ജപ്പാനുമാണ് (87 വർഷം ) ആയുർദൈർഘ്യത്തിൽ മുന്നിലുള്ള രാജ്യങ്ങൾ.