ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടർന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവിൽ ആഞ്ഞടിച്ച സൂനാമിയിലും നിരവധി മരണം. പാലു നഗരത്തിന്റെ തീരപ്രദേശത്ത് നിരവധി മൃതദേഹങ്ങൾ അടിഞ്ഞതായി ഇന്തൊനീഷ്യ ദുരന്ത നിവാരണ എജൻസി വക്താവ് സുടോപോ പുർവോ നുഗ്രഹോ പറഞ്ഞു.
വാർത്താവിനിമയ സംവിധാനങ്ങൾ പുനസ്ഥാപിക്കാത്തതിനാൽ മരിച്ചവരുടെ കണക്കുകള്‍ അറിവായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 48 പേർ ഭൂചലനത്തിലും സൂനാമിയിലും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ ഭൂമിക്ക് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം.
2004 ഡിസംബറിൽ പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി 2,30,000 പേർ മരിച്ചിരുന്നു.