Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: സാവകാശം നല്‍കാനാവില്ലെന്നു പിണറായി, വിധി ഉടന്‍ നടപ്പാക്കണം

sabarimala-pinarayi പിണറായി വിജയൻ

തിരുവനന്തപുരം∙ ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ സ്ത്രീകൾ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 100 ഏക്കർ ഭൂമി സർക്കാരിനോട് ആവശ്യപ്പെട്ടെന്നും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നൽകിയതായും പത്മകുമാർ പറഞ്ഞു.

സുപ്രീം കോടതി വിധിയിൽ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ ഇടപെടില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡ് സ്വതന്ത്രസംവിധാനമാണ്. സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. വിധിയിൽ പുനഃപരിശോധന ഹർജി നൽകണമോയെന്ന് ബോർ‍ഡിനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച തീരുമാനം വിശാലമായ ഭരണഘടന ബെഞ്ചിനു വിടണമെന്നു പുനഃപരിശോധന ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാന്‍ പന്തളം രാജകുടുംബം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിനു കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.