ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ന്യൂയോർക്കിലെ ആഡംബര അപ്പാർട്മെന്റ് ഉൾപ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ഇന്ത്യ, യുകെ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നീരവിനുള്ള വസ്തുക്കൾ, ആഭരണങ്ങൾ, ഫ്ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവയാണു കണ്ടുകെട്ടിയത്. വളരെ അപൂർവമായേ ഇന്ത്യൻ ഏജൻസികൾ വിദേശത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാറുള്ളൂ. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) പ്രകാരമായിരുന്നു നടപടി. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയുമാണു വായ്പാതട്ടിപ്പു കേസിലെ മുഖ്യപ്രതികൾ.