Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീപ്രവേശനം: തിരക്കിട്ട് തുടർ നടപടികളിലേക്കു കടക്കരുതെന്ന് ഉമ്മൻ ചാണ്ടി

Sabarimala Temple

തിരുവനന്തപുരം∙ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ സർക്കാർ തിരക്കിട്ട് തുടർ നടപടികളിലേക്കു കടക്കരുതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വിധിയുടെ എല്ലാ വശങ്ങളും പഠിച്ചു റിവ്യൂ ഹർജി നൽകാനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച പശ്ചാത്തലത്തിലാണ് ഉമ്മൻചാണ്ടി കത്തയച്ചത്.

നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽനിന്നു വ്യതിചലിപ്പിക്കുന്ന കോടതി വിധി ഭക്തജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. കോടതിവിധി എല്ലാവർക്കും ബാധകമാണ് എന്നതിൽ സംശയമില്ലെന്നും ഉമ്മൻചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി. 2011ലെ ഇടതുസർക്കാർ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലമാണു നൽകിയത്. ഇതിനെതിരെ സ്ത്രീ പുരുഷ ഭേദമന്യെ ഭക്തജനങ്ങൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടർന്നാണു കഴിഞ്ഞ യുഡിഎഫ് സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയത്. അതിൽനിന്നു വ്യത്യസ്തമായ സത്യവാങ്മൂലം ഈ സർക്കാർ നൽകുകയും അതിലെ ആവശ്യം അംഗീകരിക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷവിധി ഉണ്ടാകുകയും ചെയ്തു.

ഇടതുസർ‍ക്കാർ നല്കിയ സത്യവാങ്മൂലത്തിനു വിരുദ്ധമായാണ് ഇടതുപക്ഷം ഭരിക്കുന്ന ദേവസ്വം ബോർഡ് ഇപ്പോൾ നിലപാടു സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയല്ലെന്നും കോടതിവിധി ഉയർത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർഥിച്ചു.