തിരുവനന്തപുരം∙ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി ആധുനിക സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് വാട്സാപ് അക്കൗണ്ട് തയാറാക്കി പെണ്‍കുട്ടികളുടെ നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തയാളെ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കമ്പ്യൂട്ടര്‍ വിദഗ്ധനും മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രാവീണ്യമുള്ള സോഫ്റ്റ്‌വെയർ എന്‍ജിനീയറും ബിരുദധാരിയുമായ മലപ്പുറം പൊന്‍മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാനിഫിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഒരു സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു. അധ്യാപനരീതിയിലും വ്യക്തിത്വത്തിലും ആകൃഷ്ടരാകുന്ന പെണ്‍കുട്ടികളാണ് ഇരകളായത്. പ്ലേ സ്റ്റോറില്‍ ലഭ്യമായ സോഫ്റ്റ്‌വെയറുകളും ഐപി മേല്‍വിലാസം മറച്ചുവയ്ക്കുന്ന ആപ്ലിക്കേഷനുകളും വ്യാജ ഇ–മെയില്‍ വിലാസങ്ങളുമാണു പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്. വിവാഹിതനായ പ്രതി അക്കാര്യം മറച്ചുവച്ചാണു പെണ്‍കുട്ടികളുമായി സ്നേഹം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി സംസ്ഥാനത്തും പുറത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിച്ചു പീഡിപ്പിച്ചത്. സ്വകാര്യരംഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഇന്‍റര്‍നെറ്റ് ഓണ്‍ലൈനില്‍ സൂക്ഷിച്ചശേഷം പെണ്‍കുട്ടികളുമായി വഴക്കിട്ടു പിരിയുകയും തുടര്‍ന്നു വിവാഹിതരാകുന്ന പെണ്‍കുട്ടികളെ ചിത്രങ്ങളുടെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമാണു ചെയ്യുന്നത്.
തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസ് പ്രകാരം പഠനകാലത്തു പ്രതിയുമായി സ്നേഹത്തിലായിരുന്ന യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വിദേശത്തായിരുന്ന പ്രതി ഇന്‍റര്‍നെറ്റില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങള്‍ മറ്റൊരു വ്യക്തി ഹാക്ക് ചെയ്ത് എടുത്തുവെന്നു പറഞ്ഞു പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. ആ വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ചു. തുടര്‍ന്നു വ്യാജ വാട്സാപ് അക്കൗണ്ട് മുഖേന പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും വാട്സാപ് നമ്പരിലേക്കു ഭീഷണി സന്ദേശങ്ങളും കുട്ടിയുടെ നഗ്ന ചിത്രങ്ങളും അയച്ചുകൊടുത്ത് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടു. രണ്ടുമാസത്തെ ഇന്‍റര്‍നെറ്റ് ഉപയോഗവിവരങ്ങള്‍ അപഗ്രഥിച്ചാണ് സൈബര്‍ ക്രൈം പൊലീസ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്നു നാട്ടിലെത്തിയ പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി എം.ഇക്ബാലിന്‍റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.