Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജില്ലാ അടിസ്ഥാനത്തിൽ എസ്പിമാർക്കു ചുമതല: ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കാന്‍ തീരുമാനം

pinarayi-vijayan-2 മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ സംസ്ഥാന പൊലീസിലെ ക്രൈംബ്രാഞ്ച് സംവിധാനം പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിനെ നിലവിൽ വിഭജിക്കുന്നത്. എന്നാൽ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക‍ു ചുമതല നല്‍കി പുനഃസംഘടിപ്പിക്കാനാണു തീരുമാനം. ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്ന് അറിയപ്പെടും.

സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരുക്കേല്‍പ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്‍റി പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിനു വലിയ പ്രയാസമുണ്ടാക്കുന്നുവെന്നാണു വിലയിരുത്തൽ‌. അതിന്റെ അടിസ്ഥാനത്തിലാണു റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്കു ചുമതല നല്‍കാന്‍ തീരുമാനിച്ചത്.

കൊല്ലം എസ്പിക്കു പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്ക് വയനാടിന്‍റെയും കണ്ണൂര്‍ എസ്പിക്കു കാസര്‍ഗോഡിന്‍റെയും ചുമതല നല്‍കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏതു തരത്തിലുളളതായാലും ഇനി മുതല്‍ അതത് ജില്ലകളിലെ എസ്പിമാര്‍ക്കായിരിക്കും ചുമതല. 

2018ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയാറാക്കിയ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്‍റെ കരടിനു മന്ത്രിസഭ അംഗീകാരം നൽകി. കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനു സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ചു ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍നിന്നു ദ്വിതലത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച നിബന്ധനകള്‍ക്കു വിധേയമായാണ് ഈ മാറ്റം വരുത്തുക.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ മേത്തയ്ക്ക് ഹൗസിങ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പാര്‍ലമെന്‍ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.