ചേർത്തല∙ ശബരിമല വിഷയത്തിൽ നിലപാടു മാറ്റി എസ്എൻഡിപി. പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എൻഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. ചേർത്തലയിൽ ചേർന്ന എസ്എൻഡിപി സംസ്ഥാന കൗൺസിൽ യോഗത്തിലാണു തീരുമാനം.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. വിധിയുടെ പേരിൽ വിദ്വേഷം വളർത്തുന്നതിനോടു യോജിപ്പില്ല. സർക്കാർ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ നിലപാട്. അതേസമയം ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതിഷേധക്കാർക്കൊപ്പമാണു നിന്നത്.
അതേസമയം ശബരിമല പ്രശ്നത്തിൽ എസ്എൻഡിപിയുടെ പിന്തുണ നേടുന്നതിന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ടു കാണാൻ കോട്ടയത്തു ചേർന്ന 64 ഹിന്ദു സമുദായ സംഘടനകളുടെ യോഗം തീരുമാനിച്ചു. കെ.പി. ശശികല, ഇ.എസ്. ബിജു, സ്വാമി അയ്യപ്പദാസ് തുടങ്ങിയവരാണ് വെള്ളാപ്പള്ളിയെ കാണാനെത്തുക.