ന്യൂഡൽഹി∙ മീ ടൂ വിവാദത്തിൽ നിയമ നടപടിക്കൊരുങ്ങി കേന്ദ്രസഹമന്ത്രി എം.ജെ.അക്ബർ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണു മന്ത്രിയുടെ തീരുമാനം. മന്ത്രിസ്ഥാനം രാജി വയ്ക്കില്ലെന്നും അദ്ദേഹം സൂചന നൽകി. തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജൻഡയുണ്ടോ?. താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയ രമണി തന്നെ പിന്നീടു പറഞ്ഞതായും മന്ത്രി അവകാശപ്പെട്ടു.
ഞായറാഴ്ച രാവിലെയാണ് വിദേശ സന്ദർശനത്തിനുശേഷം മന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട്, ആരോപണങ്ങളെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്ന് അക്ബർ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങൾക്കായി നൈജീരിയയിൽ ആയിരുന്ന അക്ബറിനെതിരെ വിദേശ മാധ്യമപ്രവര്‍ത്തക അടക്കം എട്ടുപേരാണ് മീ ടൂ ക്യാംപെയ്നിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്.
അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള സൂചന. ആരോപണങ്ങള്‍ പരിശോധിക്കുമെന്നു പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, അക്ബറിന്റെ ഭാഗം കേള്‍ക്കുമെന്നും വ്യക്തമാക്കി.