Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് രാജിക്കത്ത് നൽകിയിരുന്നതായി സിദ്ദീഖ്; രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ല

Siddique ‘അമ്മ’ സെക്രട്ടറിയായ നടൻ സിദ്ദീഖും നടി കെ.പി.എ.സി. ലളിതയും കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നു.

കൊച്ചി∙ നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നിലപാടു കടുപ്പിച്ച് രംഗത്തെത്തിയ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ദീഖ്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമർശനങ്ങളിൽ പലതും ബാലിശമാണെന്ന് സിദ്ദീഖ് കുറ്റപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് ഒക്ടോബർ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ദീഖ് സ്ഥിരീകരിച്ചു. തന്റെ പേരിൽ സംഘടനയിൽ പ്രശ്നങ്ങളുണ്ടാകേണ്ടെന്നു പറഞ്ഞാണു ദിലീപ് രാജിക്കത്ത് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിനെ പുറത്താക്കാൻ ആദ്യം തീരുമാനിച്ചിരുന്നതാണ്. 250 ഓളം പേർ പങ്കെടുത്ത ‘അമ്മ’ ജനറൽ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപ് കുറ്റാരോപിതനാണ്, കുറ്റക്കാരനല്ല എന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇപ്പോൾ, ദിലീപ് രാജിക്കത്ത് നൽകി എന്നറിഞ്ഞതിനു പിന്നാലെയാണ് നടിമാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് ജോലി ചെയ്യുന്നു എന്നതൊക്കെയാണ് പ്രശ്നം. ദിലീപ് രാജിക്കത്ത് നൽകിയത് നല്ല മനസ്സുകൊണ്ടാണ്. ആരുടെയും ജോലി ഇല്ലാതാക്കുകയല്ല അമ്മയുടെ ഉദ്ദേശ്യം. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയുമല്ല ‘അമ്മ’. നിരവധി കലാകാരൻമാരെ സഹായിക്കുന്ന സംഘടനയാണ് ഇത്. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണെന്നും സിദ്ദീഖ് പറഞ്ഞു. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അതുകൊണ്ടുതന്നെ നടിമാർ എന്നു വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദീഖ് മുന്നറിയിപ്പു നൽകി.

അമ്മയിൽനിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നതു പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും.

സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അതു ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയാണു വേണ്ടതെന്നും സിദ്ദീഖ് പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ഇവർ തേജോവധം ചെയ്യുന്നത് എന്തിനാണെന്നറിയല്ല. ഇത് വേദനാജനകമാണ്. മോഹൻലാലിനെതിരെ പറയുമ്പോൾ ആളുകൾ തെറി വിളിക്കുന്നെങ്കിൽ അത് ജനങ്ങളുടെ പ്രതികരണമാണ്. ഇത് തിരിച്ചറിഞ്ഞ് തെറ്റു തിരുത്തുകയാണു വേണ്ടത്. മമ്മൂട്ടിക്കെതിരെ പറഞ്ഞപ്പോഴും ഇതേ അനുഭവം ഉണ്ടായെങ്കിൽ അതു മനസ്സിലാക്കി തിരുത്തുകയായിരുന്നു വേണ്ടത്. ഇവർ ജനങ്ങളിൽ‍നിന്ന് അകലുന്നു എന്ന് മനസ്സിലാക്കണം. ദിലീപിനെ ‘റേപ്പിസ്റ്റ്’ എന്നു വിളിച്ചതിന് നിയമനടപടി നേരിടേണ്ടി വന്നേക്കാമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.

‘മീ ടൂ’ ക്യാംപെയിൻ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തിൽ കരുതൽ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. ഏഴു വർഷം മുമ്പ് ഒരു പതിനേഴു വയസ്സുകാരി തന്റെ മുന്നിൽ സഹായം അഭ്യർഥിച്ചു വന്നു എന്നു പറയുന്ന നടി, ആരാണ് വന്നത് എന്ന് പറയേണ്ട. ഏതു സെറ്റിൽ, ഏതു സംവിധായകന്റെ സിനിമ എന്നു പറയണം. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി എടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടി രേവതി ഉന്നയിച്ച വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ദീഖ് ആരോപിച്ചു.

ജനറൽ ബോഡി യോഗം ഉടൻ ചേരുമെന്ന സംഘടനാ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും സിദ്ദീഖ് തിരുത്തി. അടിയന്തരമായി ജനറൽ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവില്ല. അടുത്ത ജനറൽ ബോഡി വരുന്ന ജൂണിലാണ്. രാജി വച്ചവരെ തിരിച്ചു വിളിച്ചില്ല എന്നാണ് പറയുന്നത്. രാജിവച്ചവർക്ക് സംഘടനയിൽ വരണമെങ്കിൽ അപേക്ഷ നൽകണം എന്നതു സ്വാഭാവിക നടപടിയാണ്. നടി എന്നു വിളിച്ചു എന്നു പറഞ്ഞ നടി കഴിഞ്ഞ 24 വർഷമായി ഒരു ജനറൽ ബോഡിയിലും പങ്കെടുത്തിട്ടില്ലെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.

ദിലീപ് രാജിക്കത്ത് നൽകിയത് അറിഞ്ഞിട്ടാണ് ഡബ്ല്യുസിസി വാർത്താസമ്മേളനത്തിനെത്തിയത്. സംഘടനയെ പൊളിക്കാമെന്നത് വ്യാമോഹമാണ്. നടിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കെതിരെ ഡബ്ല്യുസിസി ഒന്നും പറയുന്നില്ല. എതിർപ്പ് ദിലീപിനോടു മാത്രം. പൾസർ സുനി പറഞ്ഞ പേരുകാരിൽ‌ ഒരാൾ മാത്രമാണ് ദിലീപ്. ജൽപനങ്ങൾക്ക് അമ്മയിലെ അംഗങ്ങൾ മറുപടി പറയേണ്ടതില്ല. ജഗദീഷിനെ പത്രക്കുറിപ്പ് പുറത്തിറക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നും സിദ്ദീഖ് പറഞ്ഞു.

അതേസമയം, അമ്മയിൽ ഒരു പ്രശ്നവുമില്ലെന്ന് സിദ്ദീഖിനൊപ്പം മാധ്യമങ്ങളെ കണ്ട നടി കെപിഎസി ലളിത പറഞ്ഞു. ഡബ്ല്യുസിസിയുടെ ആരോപണങ്ങളുടെ വസ്തുത പരിശോധിച്ചാല്‍ ഉള്ളി പൊളിച്ചതുപോലെയാവും. സ്ത്രീപീഡനം പണ്ടുമുതല്‍ എല്ലാമേഖലയിലുമുണ്ട്, അമ്മയില്‍ ആണ്‍–പെണ്‍ഭേദമില്ല. കുടുംബത്തിൽ തീർക്കേണ്ട പ്രശ്നം ആവശ്യമില്ലാതെ പൊതു ഇടത്തിൽ കൊണ്ടുവന്ന് വഷളാക്കുകയാണ്. അമ്മയിൽനിന്നു രാജിവച്ചവർക്ക് മാപ്പു പറഞ്ഞ് തിരിച്ചുകയറാം. കുട്ടികൾ തെറ്റുചെയ്താൽ മാപ്പു പറഞ്ഞാൽ മാത്രമല്ലേ വീട്ടിൽ കയറ്റൂ എന്നും കെപിഎസി ലളിത പറഞ്ഞു.

‘ഇരയായ പെൺകുട്ടിയുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്, സമാധാനിപ്പിച്ചിട്ടുണ്ട്. അത് എന്താണ് ആരും പറയാതിരിക്കുന്നത്. ദിലീപിനെ ജയിലിൽ പോയി കണ്ടത് മാത്രമാണ് ഏവരും പറയുന്നത്. രേവതി എന്റെ ഭർത്താവിന്റെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും സുരക്ഷാപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അമ്മയിൽ പ്രശ്നങ്ങൾ ഉണ്ടാകരുതെന്നാണ് ആഗ്രഹം’ – കെപിഎസി ലളിത പറഞ്ഞു.

related stories