കോട്ടയം ∙ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നു ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനായി. പാലാ സബ് ജയിലിൽ നിന്ന് ഒന്നരയോടെ പുറത്തിറങ്ങിയ അദ്ദേഹം തൃശൂരിലേക്കു പോയി. ഇന്നു തന്നെ ജലന്തറിലേക്കു പോകുമെന്നു വിവരം. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണു ബിഷപ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണ ആവശ്യത്തിനല്ലാതെ കേരളത്തിലേക്കു വരരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.