കൊച്ചി ∙ കെഎസ്ആർടിസി ബസിൽ കയറി ഡ്രൈവറെ മർദിച്ചു താക്കോൽ എടുത്തു കൊണ്ടു പോയി. യാത്രക്കാർ പെരുവഴിയിലായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കലൂരിലാണു സംഭവം.
കെഎസ്ആർടിസി പാല – കൊന്നക്കാട് ബസിലെ ഡ്രൈവർ സാജു ചാക്കോയെയാണു കാറിലെത്തിയ രണ്ടു പേർ മർദിച്ചത്. കലൂർ ബസ് സ്റ്റാൻഡിലേക്കു തിരിയുന്നതിനിടയിൽ ബസിന്റെ പുറകുവശം കാറിൽ തട്ടിയിരുന്നു. ബസ് സ്റ്റാൻഡിനുളളിൽ നിർത്തുന്നതിനിടയിൽ കാറിലെ ഡ്രൈവറും സഹയാത്രക്കാരനും ബസിനുളളിൽ കയറി ഡ്രൈവറെ മർദിക്കുകയും ഷർട്ട് വലിച്ചു കീറുകയും വയറിൽ ഇടിക്കുകയും ചെയ്തു.
കണ്ടക്ടർ അനൂപും യാത്രക്കാരും എത്തിയപ്പോൾ ഇവർ ബസിന്റെ താക്കോലുമായി കടന്നു കളഞ്ഞു. കറുത്ത ടീ ഷർട്ട് ധരിച്ച ഒരാളും വെളള ഷർട്ട് ധരിച്ച മറ്റൊരാളുമാണു ഡ്രൈവറെ മർദിച്ചതെന്നു അനൂപ് പറഞ്ഞു. എറണാകുളത്തു നിന്നു മറ്റൊരു ഡ്രൈവറെ എത്തിച്ചാണു പിന്നീട് സർവീസ് തുടർന്നത്.
പറഞ്ഞാൽ തീരാവുന്ന പ്രശ്‌നത്തിനാണ് തന്നെ ആക്രമിച്ചതെന്ന് ഡ്രൈവർ സാജു പറഞ്ഞു. രണ്ടു മണിക്കൂറോളം യാത്ര മുടങ്ങിയത് യാത്രക്കാരെ വലച്ചു. സ്ത്രീകളും കുട്ടികളുമടക്കം ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. ഹ്രസ്വദൂര യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു .െകഎസ്ആർടിസി അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.