ചാരുംമൂട് ∙ കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുംമൂട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തെ തുടർന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ മാതാവ് ഇടപ്പോൺ കളരിക്കൽ വടക്കേതിൽ അഞ്ജനയെ (36) അറസ്റ്റ് ചെയ്തേക്കും. ഇവർക്കെതിരെ സംഭവദിവസം തന്നെ നൂറനാട് പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.
അഞ്ജന ഇപ്പോൾ പൊലീസ് നിരീക്ഷണത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച 10ന് ആണ് അഞ്ജന വീട്ടിൽവെച്ച് പെൺകുട്ടിയെ പ്രസവിച്ചത്. പ്രസവശേഷം കൂടുതൽ രക്ത സ്രാവം ഉണ്ടായപ്പോൾ അടുപ്പമുണ്ടായിരുന്ന കുരമ്പാല സ്വദേശിയെയും ആശാവർക്കറെയും വിവരമറിയിച്ചു. ഇവരാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോൾ അഞ്ജനയുടെ കൈയിലുണ്ടായിരുന്ന കവറിനുള്ളിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
നൂറനാട് പൊലീസ് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് അഞ്ജന നൽകിയത്. വിവാഹബന്ധം വേർപെടുത്തിയ അഞ്ജനയ്ക്ക് ഒരു മകനുണ്ട്. അമ്മയുടെ മരണശേഷം അഞ്ജനയും മകനും മാത്രമായിരുന്നു വീട്ടിൽ.