നിലയ്ക്കൽ ∙ പമ്പയിലേക്കുള്ള ശബരിമല തീർഥാടകരെ തടഞ്ഞതിനെ തുടർന്ന് നിലയ്ക്കലിൽ സംഘർഷം. പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുളള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി.
ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെയാണു സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രി തടഞ്ഞത്. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്. പമ്പ വരെയേ പോകുന്നുള്ളു എന്നു പറഞ്ഞിട്ടും സമരക്കാർ വഴങ്ങിയില്ല. ബസിൽ നിന്നു വലിച്ചു പുറത്തിറക്കിയ ശേഷം പഞ്ചവർണത്തോട് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ പഞ്ചവർണത്തെ നിർബന്ധിച്ച് സമരപ്പന്തലിലേക്കു കൊണ്ടുപോയി. ഒടുവിൽ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവർണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീർഥാടകരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നേരത്തെ പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ പോയ വനിതാ മാധ്യമ പ്രവർത്തകരെയും സമരക്കാർ തടഞ്ഞിരുന്നു. സ്ത്രീകളായ പ്രതിഷേധക്കാർ ഇവരെ ബലം പ്രയോഗിച്ച് ബസിൽനിന്ന് ഇറക്കിവിട്ടു. പമ്പയിലെത്തി റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും മാത്രമാണ് എത്തിയതെന്ന് ഇവര്‍ അറിയിച്ചെങ്കിലും പ്രതിഷേധക്കാർ ചെവിക്കൊണ്ടില്ല. പമ്പയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുൾപ്പെടെ എല്ലാ വാഹനങ്ങളും സമരക്കാരിലെ സ്ത്രീകൾ തടഞ്ഞ് നിർത്തി യുവതികളില്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിട്ടത്. കനത്ത മഴ പോലും അവഗണിച്ചാണ് സ്ത്രീകളടക്കമുള്ളവർ നിലയ്ക്കലിലും മറ്റും നിലകൊണ്ടത്. പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളോ യോഗങ്ങളോ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നിലയ്ക്കലിന് അപ്പുറത്തേക്കു സ്വകാര്യ വാഹനങ്ങൾ കയറ്റിവിടില്ല. തീർഥാടകർക്ക് കെഎസ്ആർടിസി ബസുകളിൽ പമ്പയിലെത്താമെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, നിലയ്ക്കലിലെ സമരപന്തലിൽ ആത്മഹത്യ ഭീഷണി ഉയര്‍ത്തിയ ആദിവാസി സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കഴുത്തിനു കുരുക്കിട്ട നിലയ്ക്കൽ സ്വദേശി രത്നമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിർദേശം നല്‍കി. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര - നിലയ്ക്കല്‍, എരുമേലി - നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.