കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമൻ ഇൻ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹർജിയിൽ ഹൈക്കോടതി സർക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണു ഹർജിക്കാർ.
സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിൽ, പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു. സുപ്രീംകോടതിയുടെ ‘വിശാഖാ കേസ്’ വിധിയനുസരിച്ച് തൊഴിലുമായി ബന്ധപ്പെട്ടുള്ള ഇത്തരം പരാതികൾ പരിഹരിക്കാന്‍ സംവിധാനം വേണം. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാൻ നിയമം സൊസൈറ്റികൾക്ക് ഉൾപ്പെടെ ബാധകമാണ്. അമ്മ സംഘടനയിൽ ഇത്തരം സംവിധാനമില്ലാത്തതു നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ‘അമ്മ’യ്ക്കു നിയമപരമായ ബാധ്യതയുണ്ടെന്നു പ്രഖ്യാപിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇതിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ടാണ് അമ്മയ്ക്കും സർക്കാരിനും നോട്ടിസ്.