കോഴിക്കോട്∙ വിമൻ ഇൻ സിനിമ കലക്ടീവിന്റെ പത്രസമ്മേളനത്തിനിടെ രേവതി പരമാർശിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ്. പരാതി നിലനിൽക്കുന്നതാണെന്നു ബോധ്യപ്പെട്ടാൽ രേവതിക്ക് നോട്ടിസയച്ച് വിളിച്ചുവരുത്തി മൊഴിയെടുക്കും. സംഭവത്തിൽ സാക്ഷികളായവരുടെ മൊഴിയെടുത്തശേഷം തുടർനടപടികൾ തീരുമാനിക്കും. 25 വർഷം മുൻപ് സിനിമയുടെ സെറ്റിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി രക്ഷ തേടി സമീപിച്ചതായാണ് രേവതി വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ കമ്മീഷന് പരാതി ലഭിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണ ശിൽപശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം 27ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ്, കമ്മിഷൻ അംഗം ശ്രീല മേനോൻ തുടങ്ങിയവർ പറഞ്ഞു.