Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’ ആവശ്യപ്പെട്ടു, ദിലീപ് രാജിവച്ചു; സ്ഥിരീകരിച്ച് മോഹൻലാൽ

AMMA press meet പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കണ്ടപ്പോൾ. ചിത്രം: ഇ.വി. ശ്രീകുമാർ.

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യത്തെക്കുറിച്ച് ദിലീപിനോടു സംസാരിച്ച് ‘അമ്മ’ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ വാർത്താ സമ്മേളനം.

സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ ‘അമ്മ’യിൽ സംവിധാനം ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. ജഗദീഷിന്റെയും സിദ്ദീഖിന്റെയും വാർത്താസമ്മേളനത്തിൽ പിശകില്ല. രണ്ടുപേരും പറഞ്ഞത് ‘അമ്മ’യുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞെന്നേയുള്ളൂ.

രാജിവച്ചവർക്ക് അമ്മയിലേക്കു തിരികെ വരാം, പക്ഷേ അതിനു അപേക്ഷ നൽകുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം, രാജിവച്ച നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മോഹൻലാൽ തയാറായില്ല. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണു നടക്കുന്നത്. സംഘടന പതറി നിൽക്കുകയാണ്. നാലുപേർ രാജിവച്ചുപോയ കാര്യമല്ല വലിയ പ്രശ്നം. ഈ വിഷയത്തിൽ അടിയന്തരമായി ജനറൽ ബോഡി യോഗം വിളിക്കേണ്ട കാര്യവുമില്ല. ദിലീപിന്റേതു വലിയൊരു വിഷയമായിരുന്നു. അതാണ് ജനറൽ ബോഡിയിൽ ചർച്ച ചെയ്തത്. ആ വിഷയത്തിൽ പ്രശ്നം പരിഹരിച്ചെന്നാണു കരുതുന്നത്. ദിലീപിന്റെ കാര്യത്തിൽ സാവകാശം വേണമെന്നു ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. അത് ഉൾക്കൊള്ളാതെയാണ് അവർ ‘അമ്മ’ വിട്ടുപോയത്. ഡബ്ല്യുസിസി അംഗങ്ങളുടെ സമീപനമാണ് ഇക്കാര്യത്തിൽ പ്രശ്നമായത്– വാർത്താസമ്മേളനത്തിനെത്തിയ ‘അമ്മ’ എക്സിക്യുട്ടീവ് പ്രതിനിധികൾ വ്യക്തമാക്കി.

AMMA pressmeet മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മ ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനം.

‘മുകേഷിനെതിരെ പരാതി അന്വേഷിക്കില്ല’

നടിയോടു മോശമായി പെരുമാറിയ സംഭവത്തിൽ നടൻ അലൻസിയറിൽ നിന്നു വിശദീകരണം തേടുമെന്നും മോഹൻലാൽ അറിയിച്ചു. അടുത്ത എക്സിക്യൂട്ടിവിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ആ കുട്ടി ‘അമ്മ’യിൽ പരാതി നൽകിയിട്ടില്ല. ഇനി പരാതി നൽകിയാലും സ്വീകരിക്കും. ഇനി കൂടുതൽ പരാതി ഉണ്ടാകാതിരിക്കട്ടെയെന്നു മോഹൻലാൽ പറഞ്ഞത് വാർത്താ സമ്മേളനത്തിൽ ചിരി പടർത്തി. മുകേഷിനെതിരെ ടെസ് ജോർജ് അമ്മയ്ക്കു പരാതി നൽകിയിട്ടില്ല. ആ ആരോപണത്തിലും വ്യക്തതയില്ല. അതിനാൽ അന്വേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചോരയൂറ്റാൻ ശ്രമം’

അമ്മയിൽ നിന്നു രാജി വച്ച മൂന്നുപേർക്കുവേണ്ടി തങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണു കേൾക്കുന്നതെന്നു നടൻ ബാബുരാജ് പറഞ്ഞു. ‘അമ്മ’യിൽനിന്നു ചോരയൂറ്റിക്കുടിച്ചു വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. അമ്മയെ എ.എം.എം.എ എന്നു നാലു കഷണമാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാരെന്നു വിളിച്ചെന്ന പരാതിയിൽ...?

‘ഇതെല്ലാം നടീ–നടൻമാരുടെ സംഘടനയല്ലേ? അവരെ അങ്ങനെയല്ലേ വിശേഷിപ്പിക്കേണ്ടത്? അത് ഒരു വലിയ കാര്യമായി എനിക്കു തോന്നിയിട്ടില്ല. അവരെന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഞാനതു കാര്യമാക്കുന്നില്ല. രേവതി, പദ്മപ്രിയ, പാർവതി എന്നിവരോട് ഇപ്പോഴും സൗഹൃദമുണ്ട്. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽ മതി...’

‘ലക്ഷ്യം വയ്ക്കുന്നതിൽ അതൃപ്തി’

അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിനാൽ എല്ലാ ആരോപണങ്ങളും മോഹൻലാൽ എന്ന വ്യക്തിയെ ഉന്നം വച്ചാണ് പറയുന്നത്. അതിൽ അതൃപ്തിയുണ്ട്. മോഹൻലാലും ഡ‍ബ്ല്യുസിസിയും നേർക്കുനേർ എന്ന തരത്തിലാണു ചർച്ചകളും ആരോപണങ്ങളും. ഇതിൽ പ്രതിഷേധമുണ്ട്. ഈ സ്ഥാനത്ത് ഇരിക്കുന്നതിൽ സംതൃപ്തനല്ല. അർഥമില്ലാത്ത ആരോപണങ്ങൾ വരുന്നതിൽ താൽപര്യമില്ല. എല്ലാവർക്കും എന്നെ ആവശ്യമാണെന്നു തോന്നിയാൽ ഈ സ്ഥാനത്തിനു മര്യാദ കൊടുത്ത്, ഇതു നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നു തോന്നിയാൽ താനും മുന്നോട്ടുപോകും– മോഹൻലാൽ വ്യക്തമാക്കി.

‘ഗൂഢാലോചന നടക്കുന്നു’

‘അമ്മ’യെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ല. താൻ ഒപ്പിട്ട പേപ്പറിൽ അങ്ങനെയില്ല. ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. താൻ ആ കേസിലെ സാക്ഷിയാണ്. ഇനി കോടതിയിൽ എല്ലാം പറയും– സിദ്ദീഖ് വ്യക്തമാക്കി.

‘ചോർച്ച പരിശോധിക്കും’

വാട്സാപ് ഗ്രൂപ്പിലെ ശബ്ദസന്ദേശം ചോർന്നതെങ്ങനെയെന്നു പരിശോധിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ഔദ്യോഗിക വക്താവ് എന്ന നിലയിൽ ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല. ജഗദീഷ് വാർത്താക്കുറിപ്പ് ഇറക്കിയതും സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയതും മോഹൻലാലിന്റെ അനുവാദത്തോടെയാണ്. ഇതുവരെ സംഘടനയ്ക്ക് വക്താവിന്റെ ആവശ്യം വന്നിട്ടില്ല. അടുത്ത യോഗത്തിൽ അമ്മയുടെ ഔദ്യോഗിക വക്താവ് ആരെന്നു തീരുമാനിക്കുമെന്നും മോഹൻലാൽ അറിയിച്ചു.

related stories