പമ്പ∙ ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് ശബരിമല ദർശനത്തിനെത്തിയ രണ്ടു യുവതികളെ സന്നധാനത്തു പ്രവേശിപ്പിക്കേണ്ടെന്ന് മന്ത്രി പൊലീസിനു നിർദേശം നൽകി. എത്തിയ യുവതികൾ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു.
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന പുണ്യഭൂമി. യുവതികൾക്കു സംരക്ഷണം നൽകുന്നത് ഭരണഘടനാ ബാധ്യത നിറവേറ്റാനാണ്. പ്രതിഷേധം കൊണ്ടല്ല, ആക്ടിവിസ്റ്റുകളായതു കൊണ്ടാണ് വന്നവരെ മടക്കി അയയ്ക്കുന്നത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുകയാണ് പ്രധാനം. എത്തിയ യുവതികൾ ആരെന്ന് അന്വേഷിക്കാതെ കടത്തിവിട്ട പൊലീസിനെയും മന്ത്രി വിമർശിച്ചു. വന്നവർ ആരെന്ന് പൊലീസ് മനസ്സിലാക്കേണ്ടിയിരുന്നുവെന്നു മന്ത്രി കടകംപള്ളി പറഞ്ഞു.
ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവർത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുമാണ് മല കയറാനെത്തിയത്. ഐജി ശ്രീജിത്തിന്റെ നേതൃ്തവത്തിലുള്ള പൊലീസ് സംഘമാണ് ഇവർക്കു മല കയറാൻ സംരക്ഷണം നൽകിയത്.