ന്യൂഡൽഹി∙ സോളർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് എഐസിസി. സര്‍ക്കാര്‍ നീക്കം ജനം തളളിക്കളയും, കേസില്‍ സര്‍ക്കാരിനു തിരിച്ചടിയുണ്ടാകുമെന്നും എഐസിസി വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പ്രതികരിച്ചു. ആരുടെ നിയമോപദേശപ്രകാരമാണ് കേസെടുത്തതെന്നു വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടിലായ പിണറായി സര്‍ക്കാരില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധമാറ്റുകയാണ് സിപിഎം ലക്ഷ്യമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. സരിതയുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ രൂപീകരിച്ചതിനു പിന്നാലെയാണ് യുഡിഎഫിന്റെ പ്രതികരണം.
,
സരിതയുടെ പീഡനപരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍ കരീമിനാണ് അന്വേഷണച്ചുമതല. ഐജി മേല്‍നോട്ടം വഹിക്കും. അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് എഡിജിപി അനിൽ കാന്തിനു സമര്‍പ്പിക്കണം. കേസില്‍ സരിതയുടെയും ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്‍റെയും മൊഴി രേഖപ്പെടുത്തും.