കൊച്ചി ∙ ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ബന്ധുക്കൾക്കും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും സേവ് ഔർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി. ഇതു കാണിച്ച് എസ്ഒഎസ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നേടി പുറത്തു വന്ന് 4 ദിവസത്തിനുള്ളിൽ, ഇരയെ പിന്തുണച്ച വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് അപേക്ഷ അയച്ചതെന്ന് ആക്‌ഷൻ കൗൺസിൽ അറിയിച്ചു.
കേസിന്റെ അന്വേഷണവും കോടതി നടപടികളും സമയബന്ധിതമായി ഉണ്ടാകണമെന്നും കേസിന് സ്പെഷൽ കോടതിയും പ്രോസിക്യൂട്ടറേയും നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീക്കും ഒപ്പം നിൽക്കുന്നവർക്കും എതിരെ പി.സി.ജോർജ് എംഎൽഎ ഉൾപ്പടെയുള്ളവർ നടത്തുന്ന വ്യാജ പ്രചാരണങ്ങളും കേസ് ദുർബലപ്പെടുത്തുന്നതിനു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതും ഗൗരവമായി കാണണമെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫാ. അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടു.