കൊൽക്കത്ത∙ ബംഗാളിൽ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നായകത്വത്തിൽ നടത്താനിരുന്ന രഥയാത്ര പുനഃക്രമീകരിച്ച് പാർട്ടി നേതൃത്വം. ഡിസംബർ മൂന്നിന് തുടക്കമിടാനിരുന്ന യാത്ര രണ്ടു ദിവസം വൈകി അഞ്ചാം തീയതി ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്തു യാത്രാ പരിപാടിയിൽ മാറ്റം വരുത്തുകയായിരുന്നുവെന്നാണു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തൻ ബസുവിന്റെ വിശദീകരണം.
മൂന്നു ഘട്ടങ്ങളായി നടക്കുന്ന രഥ യാത്ര സംസ്ഥാനത്തെ 42 ലോക്സഭ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കും. രണ്ടാം ഘട്ട യാത്ര ഡിസംബർ ഏഴിന് കൂച്ച്ബഹാർ ജില്ലയിൽനിന്നും മൂന്നാം ഘട്ട യാത്ര ഡിസംബർ ഒമ്പതിനു ഗംഗാസാഗറിൽനിന്നും ആരംഭിക്കും. മൂന്നു യാത്രകളിലും അമിത് ഷാ പങ്കെടുക്കുമെന്നു ബസു അറിയിച്ചു. യാത്രയുടെ അവസാനം കൊൽക്കത്തയിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനാണു പദ്ധതി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തിൽ പൊതുതിരഞ്ഞെടുപ്പിൽ 22 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവിൽ രണ്ടു സീറ്റാണു പാർട്ടിക്ക് സംസ്ഥാനത്തുള്ളത്.