ഐസോൾ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കേ, മിസോറമിൽ ഭരണകക്ഷിയായ കോൺഗ്രസിൽനിന്ന് എംഎൽഎമാരുടെ ചോർച്ച തുടരുന്നു. മിങ്ഡയ്‌ലോവ ഖങ്ടെ ഇന്നലെ രാജിവച്ചതോടെ ചുരുങ്ങിയ കാലത്തിനിടെ പാർട്ടിക്ക് നാലാമത്തെ എംഎൽഎയെയും നഷ്ടമായി. അടുത്തിടെ രാജിവച്ച ആർ. ലാൽസിർലിയാന, ലാൽസിർലിയാന സെയ്‌ലോ എന്നിവർ പ്രധാന പ്രതിപക്ഷമായ മിസോറം നാഷനൽ ഫ്രണ്ടിലും(എംഎൻഎഫ്) ബുദ്ധ ധൻ ചാക്മ ബിജെപിയിലും ചേർന്നിരുന്നു.
രാജിവയ്ക്കാനുള്ള കാരണവും ഭാവി തീരുമാനവും രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കുമെന്നു ഖങ്ടെ അറിയിച്ചു. ഖങ്ടെയുടെ രാജിയോടെ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 30 ആയി കുറഞ്ഞു. 2013ൽ രണ്ടാംവട്ടവും അധികാരത്തിലേറുമ്പോൾ നാൽപതംഗ നിയമസഭയിൽ കോൺഗ്രസിന് 34 അംഗങ്ങളാണുണ്ടായിരുന്നത്. എംഎൻഎഫ് 5, എംപിസി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
വടക്കുകിഴക്കൻ മേഖലയിൽ നിലവിൽ കോൺഗ്രസ് ഭരിക്കുന്ന എക സംസ്ഥാനമാണു മിസോറം. എംഎൻഎഫിനു പുറമേ, സംസ്ഥാനത്തു ചുവടുറപ്പിക്കാൻ ബിജെപി കൂടി രംഗത്തെത്തിയതോടെ ഇത്തവണ ശക്തമായ ത്രികോണ മൽസരത്തിനാണ് ഇവിടെ കളമൊരുങ്ങിയിരിക്കുന്നത്. പാർട്ടിയിൽനിന്നു പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാകുന്നത് കോൺഗ്രസിന് ഇരട്ടി പ്രഹരമായിരിക്കുകയാണ്.