തിരുവനന്തപുരം∙ കോളിയൂർ കൊലപാതക കേസിലെ പ്രതികളെയും കൊലപാതകത്തിനുപയോഗിച്ച മാരകായുധങ്ങളും തിരിച്ചറിയാൻ പ്രോസിക്യൂഷൻ കോടതിയിൽ വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. കൊലപാതകത്തിനു ശേഷം മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ തിരുനൽവേലിയിലെ സ്വർണ കടയിൽ പ്രതികൾ എത്തിയിരുന്നു. ഇവിടെ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ സ്ഥാപനത്തിലെ ജീവനക്കാരനായ സൂരജ് വിഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും പാരയും രണ്ടാം പ്രതി അന്വേഷണ സംഘത്തിനു നൽകിയതു കണ്ടതായി ഡപ്യൂട്ടി കലക്ടർ ശിവദാസനും രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
കോളിയൂർ സ്വദേശി മരിയദാസിനെ വീട്ടിൽകയറി തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യ ഷീജയെ വെട്ടി പരുക്കേൽപ്പിച്ച കേസിന്റെ വിചാരണയാണു കോടതിയിൽ നടക്കുന്നത്. പാറശ്ശാല സ്വദേശി കൊലുസു ബിനു എന്ന അനിൽ കുമാർ (41), തമിഴ്‌നാടു ചിദംബരം സ്വദേശി ചന്ദ്രൻ എന്ന ചന്ദ്രശേഖർ (40) എന്നിവരാണു കേസിലെ പ്രതികൾ. ഷീജ മരണത്തെ അതിജീവിച്ചെങ്കിലും സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ തുടരുകയാണ്. 2016 ഒക്ടോബറിലാണു കുറ്റപ്പത്രം സമർപ്പിച്ചത്.