കൊച്ചി∙ ശബരിമലയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകൾ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കു പ്രവേശിക്കാൻ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണൻ, എസ്. രേഖ, ജലജമോൾ, ജയമോൾ എന്നിവരാണു ഹർജി നൽകിയത്. വിധി നടപ്പാക്കാൻ സംസ്ഥാനത്തിനു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു.
പ്രതിഷേധത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണം. തീർഥാടകരിൽനിന്നു പ്രത്യേകം പണം പിരിക്കുന്നവർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ, ശബരിമലയിൽ യഥാർഥഭക്തരെ മാത്രം പ്രവേശിപ്പിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നും വ്രതാനുഷ്ഠാനം ഉറപ്പാക്കാൻ സത്യവാചകം നിഷ്കർഷിക്കണമെന്നും ആവശ്യപ്പെട്ട് വെങ്ങോലയിലെ സമീക്ഷ സാമൂഹികപഠന കേന്ദ്രം ജനറൽ സെക്രട്ടറി ശിവൻ കദളി സമർപ്പിച്ച ഹർജി പിൻവലിച്ചു.