ന്യൂഡൽഹി∙ സിബിഐയിലെ തര്‍ക്കം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനാണ് (സിവിസി) ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നടപടിവേണം. അന്വേഷണം സ്വതന്ത്രവും നീതിപൂര്‍വകവുമാകണം. ഇക്കാര്യം ഉറപ്പുവരുത്താനാണു രണ്ട് ഉദ്യോഗസ്ഥരെയും മാറ്റിനിര്‍ത്തിയത്. സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സിബിഐയിലെ ഉന്നതരുടെ ഏറ്റമുട്ടല്‍ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണെന്നും ജയ്റ്റ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങളനുസരിച്ചാണു സർക്കാർ നടപടിയെടുത്തത്. പരാതിയുയർന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും സിവിസിയുടെ കൈവശം തെളിവുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ ആരോപണവിധേയരെ അന്വേഷണ കമ്മിഷന്റെ തലപ്പത്തിരുത്താൻ സാധിക്കാത്തതിനാലാണു നടപടിയെന്നും ജയറ്റ്ലി പറഞ്ഞു.
അതേസമയം, റഫാലിൽ അന്വേഷണം നടത്താനിരുന്നതു കൊണ്ടാണ് അലോക് വർമയെ നീക്കിയതെന്ന ആരോപണം ജയറ്റ്ലി തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥരുടെ മനസ്സിലെന്താണെന്നു പോലും മറ്റുള്ളവർക്കു മനസ്സിലാകുന്ന സ്ഥിതിവിശേഷമാണ്. അവർ പിന്തുണയ്ക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.