Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിലെ തിരിച്ചടി ആദ്യത്തേത്; എല്ലാം അയ്യപ്പന്റെ കളിയാണെന്ന് കൃഷ്ണദാസ്

PK Krishnadas പി.കെ.കൃഷ്ണദാസ്

ആലപ്പുഴ ∙ മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ എത്രയും വേഗം ഊളംപാറയിൽ അയക്കണമെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ബിജെപി ജില്ലാ കമ്മിറ്റി ആലപ്പുഴ എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുധാകരനു കൂട്ടായി എം.എം.മണിയേയും അയക്കാം. ഇത്തരത്തിൽ ഭ്രാന്തന്മാരുള്ള മന്ത്രിസഭയാണു ഭ്രാന്തൻ തീരുമാനങ്ങൾ എടുക്കുന്നത്. കേരളത്തിൽ ചൈനീസ് മോഡൽ ഭരണം ഉണ്ടാക്കാനാണു ശ്രമം.

കമ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കുന്ന അയ്യപ്പ ദർശനത്തെ ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നത്. ഈ നടപടിയുമായി പിണറായി വിജയൻ മുന്നോട്ടു പോയാൽ അതു സർക്കാരിന്റെ നാശത്തിലേക്കു നയിക്കും. സർക്കാരിനെ പിരിച്ചു വിടുകയല്ല, ജനങ്ങളുടെ സഹായത്തോടെ താഴെയിറക്കുകയാണു ബിജെപി നിലപാട്. അതാണു ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും മണിക് സർക്കാരിനും സംഭവിച്ചതു പിണറായി വിജയനും സംഭവിക്കും.

പിണറായി 1000 ജന്മമെടുത്താലും ശബരിമലയിൽ ആചാര ലംഘനം അനുവദിക്കില്ല. പൊലീസുകാർ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. നിലയ്ക്കലിൽ നടന്ന നടപടികൾക്കിടയിലെ പൊലീസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിലും തുറന്നു കാണിക്കും. സാലറി ചാലഞ്ചിൽ സുപ്രീംകോടതിയിൽ സംഭവിച്ച തിരിച്ചടി ആദ്യത്തേതാണ്. ഇതു തുടരും. എല്ലാം അയ്യപ്പന്റെ കളിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.