കൊച്ചി∙ ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഉയർച്ചയുടെ പ്രവണത പ്രകടമാക്കുകയാണ്. ഇന്നലെ 10250.85നു ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10239.40നാണ് ഓപ്പൺ ചെയ്തത്. പിന്നീട് ഒരുവേള 10206.30 വരെ താഴുകയും തുടർന്നു നേരിയ ഉയർച്ചയുടെ പ്രവണത കാണിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ 34067.40ൽ ക്ലോസ് ചെയ്ത സെൻസെക്സ് കാര്യമായ വ്യതിയാനമില്ലാതെ 34068.92ന് ഓപ്പൺ ചെയ്തു. ഇവിടെയും നേരിയ ഉയർച്ചയുടെ പ്രവണതയാണുള്ളത്. യൂറോപ്യൻ വിപണി പോസറ്റീവായി ക്ലോസ് ചെയ്തതും ഏഷ്യൻ വിപണി പോസറ്റീവായി വ്യാപാരം തുടരുന്നതുമെല്ലാം ഇന്ത്യൻ വിപണിയിൽ നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം യുഎസ് വിപണി നെഗറ്റീവായി തന്നെയാണു ക്ലോസ് ചെയ്തിരിക്കുന്നത്.
നിക്ഷേപകർ നേരിയ പ്രതീക്ഷ പുലർത്തുന്ന സാഹചര്യത്തിൽ ഇന്നത്തെ നിഫ്റ്റി വ്യാപാരം 10300നു മുകളിലേക്കു കടന്നാൽ റെസിസ്റ്റൻസ് ലവൽ 10365 വരെ എത്തിയേക്കാമെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. അതേസമയം ഇടിവു രേഖപ്പെടുത്തിയാൽ വിപണിയിൽ പ്രതീക്ഷിക്കുന്ന സപ്പോർട്ടിങ് ലവൽ 10250–10200–10150 ആയിരിക്കുമെന്നാണു വിലയിരുത്തൽ.
വിപണിയിൽ ഐടി, പബ്ലിക് സെക്ടർ ബാങ്ക്സ്, ഓട്ടോ, മീഡിയ തുടങ്ങി എട്ടോളം സെക്ടറുകൾ പോസറ്റീവായും എഫ്എംസിജി, ഫാർമ, മെറ്റൽ എന്നീ സെക്ടറുകൾ നഷ്ടത്തിലുമാണു വ്യാപാരം. 1170 സ്റ്റോക്കുകൾ പോസറ്റീവായും 458 സ്റ്റോക്കുകൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ടെക് മഹീന്ദ്ര, ഗെയിൽ, ടാറ്റാ മോട്ടോഴ്സ്, ഇൻഫോസിസ് സ്റ്റോക്കുകളാണു ലാഭത്തിൽ വ്യാപാരം നടത്തുന്നത്. അതേസമയം ബിപിസിഎൽ, ഹിന്ദു പെട്രോ, റിലയൻസ്, കോൾ ഇന്ത്യ സ്റ്റോക്കുകളാണു നഷ്ടവ്യാപാരത്തിലുള്ളത്.
ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ കറൻസി നേരിയ മൂല്യനഷ്ടത്തിലാണ്. ഇന്നലെ 73.44ന് ക്ലോസ് ചെയ്ത രൂപ ഇന്ന് 73.55ലാണ് വ്യാപാരം നടത്തുന്നത്. ക്രൂഡോയിൽ വിലയിൽ നേരിയ ഇടിവാണ് ഉള്ളത്.