കൊച്ചി ∙ തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ (12625/26) രണ്ടു റേക്കുകൾ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളാക്കുന്നതു നവംബർ 4ന് നിലവിൽ വരും. ഡൽഹിയിൽനിന്നു നവംബർ 7നായിരിക്കും എൽഎച്ച്ബി ഉപയോഗിച്ചുളള ആദ്യ സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നുളള സർവീസിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഡൽഹിയിൽ നിന്നുളള സർവീസുകളിലും എൽഎച്ച്ബി കോച്ചുകളാകും ഉണ്ടാകുക.
ജർമൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച എൽഎച്ച്ബി കോച്ചുകൾ വേഗം കൂടിയവയും കൂടൂതൽ സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറില്ല. സീറ്റുകളുടെ എണ്ണം കൂടുതലായതിനാൽ 22 കോച്ചുകളായിരിക്കും ഇനി കേരളയിലുണ്ടാകുക. റേക്ക് നേരത്തെ ലഭിച്ചെങ്കിലും പാൻട്രികാർ കോച്ചുകളുടെ അഭാവമാണു കേരള എൽഎച്ച്ബി കോച്ചുകളാക്കുന്നതിനു തടസ്സമായിരുന്നത്. ഇപ്പോൾ ആവശ്യത്തിനു പാൻട്രി കോച്ചുകൾ ലഭിച്ചതിനാൽ ഡിസംബറോടെ കേരളയുടെ എൽഎച്ച്ബി മാറ്റം പൂർണമാകും. റേക്ക് മാറ്റം നടക്കുന്ന ഘട്ടത്തിൽ സീറ്റുകളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നതിനാൽ പ്രധാനമായും എസ് 10, എസ് 11 കോച്ചുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുടെ കോച്ച്, സീറ്റ് നമ്പരുകളിൽ മാറ്റം വരാം.
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണു കേരള എക്സ്പ്രസിനു എൽഎച്ച്ബി റേക്ക് ലഭിക്കുന്നത്. കേരള എക്സ്പ്രസ് കേരളത്തിന്റെ അഭിമാന സർവീസാണെങ്കിലും 22 കോച്ചുകൾ വീതമുളള 6 റേക്കുകൾ വേണ്ടതിനാൽ എൽഎച്ച്ബി നൽകാൻ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ മേയിൽ ഒാട്ടത്തിനിടയിൽ എസ് 4 കോച്ചിന്റെ അടിവശം തകർന്നതോടെയാണു റെയിൽവേ കേരളയ്ക്കു പുതിയ കോച്ചുകൾ നൽകാൻ തീരുമാനിച്ചത്. കേരള എൽഎച്ച്ബിയാകുമ്പോൾ ഒഴിവാക്കുന്ന പരമ്പരാഗത കോച്ചുകൾ നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി, എറണാകുളം–രാമേശ്വരം ട്രെയിനുകളോടിക്കാൻ നൽകണമെന്ന ആവശ്യമുയർന്നു.