റായ്പുർ∙ ഛത്തീസ്ഗഡിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്ന ബിജെപിയുടെ ലക്ഷ്യം 65ലധികം സീറ്റുകളാണ് അഭിപ്രായ സർവേകൾ. അത്ര അനുകൂലമല്ലെങ്കിലും 55നും 60നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി ക്യാംപ് ഉറച്ചു വിശ്വസിക്കുന്നു. മുഖ്യമന്ത്രി രമൺ സിങ്ങിന്റെ ഭരണ നേട്ടങ്ങളും മോദിയെന്ന മുഖവുമാണു ബിജെപിയുടെ കരുത്ത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ ബിജെപി നേടിയത് 49 സീറ്റ്. എന്നാൽ ബിജെപിക്കും കോൺഗ്രസിനും ഇടയിലെ വോട്ടു വ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രം. നാലാം വിജയം നല്ല മാർജിനോടെ വേണമെന്ന വാശിയിലാണു ബിജെപി. കാര്യക്ഷമമായ ഭക്ഷ്യ, പൊതുവിതരണ സമ്പ്രദായം മുതൽ ജനപ്രിയ പദ്ധതികൾ നിറഞ്ഞ പ്രോഗ്രസ് കാർഡ്, രമൺ സിങ്ങിന്റെ സ്വീകാര്യത, നല്ലൊരു നായകനില്ലാത്ത കോൺഗ്രസിന്റെ ദുരവസ്ഥ, പ്രതിപക്ഷ വോട്ടുകൾ പിളർത്താൻ നിൽക്കുന്ന അജിത് ജോഗിയുടെ മൂന്നാം മുന്നണി തുടങ്ങി എണ്ണിപ്പറയാൻ ബിജെപിക്ക് അനുകൂല ഘടകങ്ങളുണ്ട്. ചില കോൺഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചും കാര്യങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്.
എന്നാൽ പട്ടിക വിഭാഗങ്ങൾക്കിടയിലെ അസംതൃപ്തി ഗ്രാമീണ മേഖലയിലും ഇന്ധവില വർധനയടക്കമുള്ള പ്രശ്നങ്ങൾ നഗരങ്ങളിലും ബിജെപിക്കു തലവേദനയാകുന്നു.