Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ ലക്ഷ്യം ശബരിമല ക്ഷേത്രത്തിന്റെ തകർച്ച: കെ. സുധാകരൻ

k-sudhakaran

കണ്ണൂർ∙ ശബരിമല ക്ഷേത്രത്തിന്റെ തകർച്ചയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധി വിശ്വാസമാണ്. ആ പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളെ തകർക്കുകയാണ്. സഹകരണ ബാങ്ക് പിടിച്ചെടുക്കുന്നതുപോലെ നാട്ടിലെ ക്ഷേത്ര കമ്മിറ്റികൾ സിപിഎം പിടിച്ചെടുക്കയാണ്. ഇതിന്റെ ആദ്യഘട്ടമാണു ശബരിമല.

അയോധ്യയിൽ ബിജെപി ക്ഷേത്രം നിർമിച്ചു വോട്ടുണ്ടാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ സിപിഎം ക്ഷേത്രം തകർത്തു വോട്ടുണ്ടാക്കാൻ ശ്രമിക്കുകയാണ്. അതേസമയം അയോധ്യയിൽ ചെയ്യുന്ന അതേ തന്ത്രം കേരളത്തിലും പയറ്റാനാണു ബിജെപി ശ്രമിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ കേന്ദ്രസർക്കാരിനു നിയമനിർമാണം നടത്താമെന്നിരിക്കേ വോട്ടു ലക്ഷ്യമിട്ടു ബിജെപി രാഷ്ട്രീയ കാപട്യം കാട്ടുകയാണ്.

ശബരിമല സംരക്ഷണത്തിനായി നിയമിക്കുന്ന 1650 ദിവസവേതനക്കാർ കേരളത്തിലെ സിപിഎം ഗുണ്ടകളാണ്. ഷുഹൈബിന്റെയും ടി.പി. ചന്ദ്രശേഖന്റെയും ഘാതകരും ആ കൂട്ടത്തിൽ ഉണ്ടാകുമെന്നും സുധാകരൻ ആരോപിച്ചു.

ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികളുടെ ഒപ്പമാണ് എന്നു ബോധ്യപ്പെടുത്താനാണു വിശ്വാസ സംരക്ഷണ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര നാളെ കാസർകോട് പെർളയിൽ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.