തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സർക്കാർ വീണ്ടും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ അജൻഡ തടയാൻ സർക്കാരിനു സാധിച്ചില്ല. പൊലീസിന്റെ സഹായത്തോടെ മലയിൽ ആർഎസ്എസ് അഴിഞ്ഞാടി. ദേവസ്വം ബോര്‍ഡിന്റെ നിസ്സംഗത പ്രശ്നങ്ങൾ വഷളാക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണം. ജലീലിൽനിന്നു രാജി വാങ്ങാൻ മുഖ്യമന്ത്രി തയാറാകണം. ഇ.പി. ജയരാജന് ഇല്ലാത്ത പരിഗണന ജലീലിനു നല്‍കേണ്ടതില്ല. അഴിമതി കണ്ടില്ലെന്നു മുഖ്യമന്ത്രി നടിക്കുന്നതു തന്നെ അദ്ഭുതപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ബന്ധുനിയമനം നടത്തിയത് കെ.ടി. ജലീലിന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തിനു ശേഷം മന്ത്രിസഭയുണ്ടാക്കിയ ചട്ടങ്ങൾ ജലീൽ ലംഘിച്ചു. ജലീലിനെ പുറത്താക്കുന്നതിനു ഗവർണര്‍ക്കു കത്ത് നൽകുമെന്നും മജീദ് അറിയിച്ചു.